തിരുവനന്തപുരം:ഭിന്നശേഷി അധ്യാപക സംവരണ നിയമനത്തിൽ സർക്കാരിന് മുന്നറിയിപ്പുമായി കത്തോലിക്ക സഭ. എയ്‌ഡഡ് സ്കൂൾ അധ്യാപകരും മാനേജ്മെന്റും സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിയ മാർച്ച് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ കാലാവധി തീരുംമുമ്പ് ശമ്പളം നൽകണമെന്ന് കാതോലിക്ക ബാവ ആവശ്യപ്പെട്ടു.
രണ്ടു വർഷം പിന്നിട്ടിട്ടും എയിഡഡ് സ്കൂളികളിലെ ഭിന്നശേഷി സംവരണ നിയമനം പൂർത്തിയാക്കാൻ സ്കൂളുകൾക്ക് കഴിഞ്ഞിട്ടില്ല. അർഹരായ ഉദ്യോഗാർഥികളെ കിട്ടുന്നില്ലെന്നാണ് മാനേജ്മെമെന്റ് ഉന്നയിക്കുന്ന പ്രശ്‌നം. ഇതോടെ ഭിന്നശേഷിക്കാരല്ലാത്ത അധ്യാപകരുടെയും നിയമന അംഗീകാരം സർക്കാർ തടഞ്ഞു. കഴിഞ്ഞ നാല് വർഷമായി ഇവർക്ക് ശമ്പളം കിട്ടുന്നില്ല.
സുപ്രിം കോടതി ഉത്തരവ് എല്ലാവർക്കും ബാധകമാക്കുന്നതിലെ ആശയക്കുഴപ്പവും, എൻഎസ്എസിന് മാത്രം ബാധകമെന്ന എജിയുടെ നിയമോപദേശവും വിവേചനമെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. കെറ്റെറ്റ് സംബന്ധിച്ച അനിശ്ചിതത്വവും അധ്യാപകർക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.