തിരുവനന്തപുരം: ശമ്പള കുടിശ്ശിക വിതരണം ചെയ്യാത്തതിലും പുതിയ നിയമനങ്ങൾ നടത്താത്തതിലും പ്രതിഷേധിച്ചുകൊണ്ട് സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ഇന്ന് മുതൽ അനിശ്ചിതകാല ഒ.പി ബഹിഷ്കരണം തുടങ്ങും. സമരത്തിൽ നിന്നും ലേബർറൂം, ഐസിയു, ക്യാഷ്വാലിറ്റി കിടത്തി ചികിത്സ, മറ്റ് അടിയന്തര ചികിത്സകൾ, ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം എന്നിവ ഒഴിവാക്കിയിട്ടുണ്ട്.
ഡോക്ടർമാരുടെ പ്രതിഷേധം മൂലം സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സ്തംഭിക്കും. ഫെബ്രുവരി ഒമ്പത് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും 11 മുതൽ സർവകലാശാല പരീക്ഷ ജോലികളും ബഹിഷ്കരിക്കുമെ ന്നും ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കി. പ്രശ്നങ്ങളുടെ പരിഹാരത്തിന് വേണ്ടി പലതവണ മന്ത്രി തലത്തിൽ ചർച്ചകൾ നടത്തിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.
രോഗികൾക്ക് ആനുപാതികമായി തസ്തികകൾ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക നൽകുക, പ്രവേശന തസ്തികകളിലെ ശമ്പള അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കഴിഞ്ഞവർഷം ജൂലൈ മുതൽ ഡോക്ടർമാർ സമരം നടത്തുന്നത്. നവംബറിൽ ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും ഫലം ഒന്നുമുണ്ടായില്ല. പിന്നീട് ജനുവരിയിൽ ധനമന്ത്രിയുമായും ചർച്ചകൾ ഉണ്ടായിരുന്നു.