കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലൻസ് കോടതി സ്വഭാവിക ജാമ്യം അനുവദിച്ചത്. ഉപധികളോടെയാണ് ജാമ്യം. ദ്വാരപാലക ശില്പ കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് ജയിൽ മോചിതനാകും. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതാണ് വഴിയൊരുക്കിയത്. ജാമ്യത്തിന് സ്വർണക്കൊള്ളയിലെ ദ്വാരപാലക ശില്പ കേസിലെ സ്വാഭാവിക ജാമ്യത്തിന് പിന്നാലെ കട്ടിളപ്പാളി കേസിലും ജാമ്യം ലഭിക്കുന്നതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയും ജയിൽ മോചിതനാകുന്നത്. റിമാൻഡിലായി 90 ദിവസം പൂർത്തിയായത് കാട്ടി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതി വിധി പറഞ്ഞത്. കഴിഞ്ഞ ദിവസം ജാമ്യഹരജിയിൽ വാദം പൂർത്തിയായിരുന്നു. 2025 നവംബർ മൂന്നിനാണ് കട്ടിളപ്പാളി കേസിൽ പോറ്റി അറസ്റ്റിലാകുന്നത്.
കേസിൽ ജയിൽ മോചിതനാകുന്ന നാലാമത്തെയാളായി ഉണ്ണികൃഷ്ണൻ പോറ്റി. നേരത്തെ ശബരിമല മുൻ അഡ്മിനിസ്ട്രെറ്റീവ് ഓഫീസർമാരായ മുരാരി ബാബുവും, എസ് ശ്രീകുമാറും എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ് കുമാറും ജയിൽ മോചിതരായിരുന്നു. മുൻ തിരുവാഭരണം കമ്മീഷണറായ കെ.എസ് ബൈജുവും സ്വഭാവിക ജാമ്യംതേടി കോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. റിമാൻഡ് ചെയ്ത് 90 ദിവസം കഴിയുന്നത്തോടെ മറ്റു പ്രതികളും സ്വാഭാവിക ജാമ്യം തേടി വിജിലൻസ് കോടതിയെ സമീപിക്കും. കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികൾക്കെല്ലാം ജാമ്യം ലഭിക്കാൻ പ്രധാന കാരണം.
അതെ സമയം, ജയിൽ മോചിതരാകുന്ന പ്രതികളെ ഇഡി ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസം മുരാരി ബാബുവിനെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ജയിൽ മോചിതനാകുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെയും ഉടൻ ചോദ്യം ചെയ്യാൻ ആണ് സാധ്യത.