കൊച്ചി: ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെതിരായ പൊതുതാൽപര്യ ഹരജി ഹൈക്കോടതി തള്ളി. വേതന വർധന സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്ന് കോടതി വ്യക്തമാക്കി. ജയിൽ തൊഴിലിടമല്ലെന്നും മറിച്ച് ശിക്ഷ അനുഭവിക്കാനുള്ള ഇടമാണെന്നായിരുന്നു ഹരജിയിലെ വാദം.
ജയിലിലെ തൊഴിലിന് ഉയർന്ന വേതനം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അതിനാൽ സർക്കാർ തീരുമാനം റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹരജിയിൽ മെറിറ്റില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹരജി തള്ളിയത്.
സ്‌കിൽഡ് ജോലിയിൽ 620 രൂപ, സെമി സ്‌കിൽഡിൽ 560 രൂപ, അൺ സ്‌കിൽഡിൽ 530 രൂപ എന്നിങ്ങനെയാണ് തടവുകാരുടെ വേതനം സർക്കാർ വർധിപ്പിച്ചത്. വേതന വർധന കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും ജയിൽ അന്തേവാസികളുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടിയാണെന്നും നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു.