വയനാട്: മാനന്തവാടിയിൽ കുടുംബത്തെയും കൂട്ടി കാറിനുള്ളിൽ വച്ച് പെട്രോൾ ഒഴിച്ച് കത്തിച്ച് വ്യാപാരിയുടെ ആത്മഹത്യ. കർണാടകയിലെ വ്യാപാരിയായ ഇരിട്ടി സ്വദേശി സജീറാണ് ജീവനൊടുക്കിയത്. പൊള്ളലേറ്റ ഭാര്യയും രണ്ടര വയസുള്ള മകളും ചികിത്സയിലാണ്. ബിസിനസ് തർക്കങ്ങളാണ് കാരണമെന്ന് വ്യക്തമാക്കുന്ന സജീറിൻ്റെ വിഡിയോ പുറത്തുവന്നു.
ഭാര്യയ്ക്കും മൂന്ന് മക്കൾക്കും ഒപ്പം മാനന്തവാടി എരുമത്തെരുവിലേക്ക് കാറോടിച്ചാണ് ഇന്നലെ രാത്രി 11 മണിയോടെ സജീർ എത്തിയത്. തുടർന്ന് കാറിൽ കരുതിയ പെട്രോൾ ഒഴിച്ച് സ്വയം തീയിട്ടു. സജീർ തൽക്ഷണം മരിച്ചു. തീ പടരുന്നത് കണ്ട് എത്തിയ നാട്ടുകാർ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. 40 ശതമാനം പൊള്ളലേറ്റ ഭാര്യയും ചെറിയ പരിക്കുകളോടെ രണ്ടര വയസുള്ള മകളും ചികിത്സയിലാണ്. ബിസിനസിൽ തന്നെ വഞ്ചിച്ചുവെന്ന് സജീർ ആരോപിച്ച മാനന്തവാടിയിലെ വ്യാപാരിയായ ഇ.സി.ബാപ്പുവിൻ്റെ വീടിന് മുന്നിൽ വച്ചായിരുന്നു ആത്മഹത്യ. വയനാട് കർണാടക അതിർത്തിയായ കുട്ടയിൽ ബേക്കറി നടത്തുകയായിരുന്നു സജീർ കെട്ടിടത്തിന്റെ ഉടമയായ ബാപ്പുവുമായുള്ള സാമ്പത്തിക തർക്കമാണ് ആത്മഹത്യക്ക് കാരണം എന്ന് സൂചിപ്പിക്കുന്ന വിഡിയോ സന്ദേശം ബന്ധുക്കൾക്ക് അയച്ച ശേഷമായിരുന്നു ആത്മഹത്യ.
മറ്റൊരു വ്യാപാരിയുടെ പേരും വിഡിയോയിൽ പരാമർശിക്കുന്നുണ്ട്. തനിക്കുള്ള ലക്ഷങ്ങളുടെ ബാധ്യതയും ഈ കുറിപ്പിലുണ്ട്. ഫൊറൻസിക് സംഘം എത്തി കാർ പരിശോധിച്ചു. രണ്ട് പെട്രോൾ കാനുകൾ കാറിൽ നിന്ന് കണ്ടെടുത്തു.