താമരശ്ശേരി: ചുങ്കം പെട്രോൾ പമ്പിന് സമീപത്തു നിന്നും ചമൽ സ്വദേശിയായ യുവാവിനെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് പല്ല് കൊഴിക്കുകയും, മൊബൈൽ ഫോൺ കവരുകയും ചെയ്ത സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. താമരശ്ശേരി ചുടലമുക്ക് കുന്നംവള്ളി ഷംസുദ്ദീനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ചമൽ സ്വദേശിയായ പെരിങ്ങോട് മുഹമ്മദ് ജംസിലിനെയാണ് കഴിഞ്ഞ ദിവസം ചുങ്കം പെട്രോൾ പമ്പിന് സമീപത്തേക്ക് വിളിച്ചു വരുത്തി ഇയാൾ സഞ്ചരിച്ച കാറിൽ അതിക്രമിച്ചു കയറി, കൈ രണ്ടും ബലമായി പിടിച്ചുകെട്ടി വെളിമണ്ണ ഭാഗത്തേക്ക് കൊണ്ടു പോകുകയും, പോകുമ്പോൾ കാറിൽ വെച്ചും തുടർന്ന് ചക്കിക്കാവ് ഗ്രൗണ്ടിൽ വെച്ചും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
മുഖ്യ പ്രതി നുഫൈസും, ഇയാളുടെ സുഹൃത്തുക്കളായ ജുനൈദ്, അജ്നാനാസ് എന്നിവരാണ് കാറിനകത്ത് അതിക്രമിച്ചു കയറ്റിയത്.