പെരിന്തൽമണ്ണ : അങ്ങാടിപ്പുറത്ത് സ്വകാര്യ ബസ് ഡ്രൈവറെ മർദിച്ച യുവാവ് അറസ്റ്റിൽ. അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ സ്വകാര്യ ബസ് കാറിന് സൈഡ് കൊടുക്കാത്തതിന് ഓടുന്ന ബസിൽ കയറി ഡ്രൈവറെ മർദിച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വലമ്പൂർ പുലാക്കൽ മുഹമ്മദ് നിഷാദ് (27)ആണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
ബുധൻ രാത്രി അങ്ങാടിപ്പുറം അമ്പലപ്പടിയിലാണ് സംഭവം. മർദനത്തിനുശേഷം ഗൾഫിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാണ് പെരിന്തൽമണ്ണ പൊലീസ് നിഷാദിനെ പിടികൂടിയത്.
അങ്ങാടിപ്പുറം അമ്പലപ്പടിയിൽവച്ച് കോട്ടക്കലിലേക്ക് പോകുന്ന ബസിന് വിലങ്ങനെ കാറിട്ട് നിഷാദ് ബസിൽക്കയറി ഡ്രൈവർ വൈലത്തൂർ സ്വദേശി ഹാരിസിനെ മർദിക്കുകയായിരുന്നു. മർദന മേൽക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് പിന്നോട്ടുനീങ്ങി പുറകിലുണ്ടായിരുന്ന രണ്ട് കാറുകളിലിടിക്കുകയും ചെയ്തു.