തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ മ്യൂസിയം പൊലീസിന് വീഴ്‌ച പറ്റിയിട്ട് ഉണ്ടോ എന്ന് അന്വേഷിക്കും. ഡിസിപി വിനോദിനാണ് അന്വേഷണച്ചുമതല. അപകടം നടന്നത് മുതലുള്ള പൊലീസ് നടപടികൾ നിരീക്ഷിക്കും.
തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിന് മുന്നിൽ വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് അപകടം. 'KL 01 CJ 04' നമ്പറുള്ള കാറിൽ യുവാക്കൾ ഓടിച്ചിരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് വന്നു ഇടിക്കുകയായിരുന്നു. ജീവഹാനി സംഭവിക്കുന്ന തരത്തിൽ വാഹനം ഓടിച്ചു. പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ സഹായിച്ചില്ല.
വാഹനം നിർത്താതെ ഓടിച്ചുപോയി. യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല എന്നിങ്ങനെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. എന്നാൽ ഇതൊക്കെ മണിയൻപിള്ള രാജു നിഷേധിച്ചിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർ ചികിത്സയിൽ തുടരുകയാണ്. നിവേദിന്റെ കാലുകൾ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരിക്കുണ്ട്. ഒരാൾ കിംസ് ആശുപത്രിയിലും ഒരാൾ എസ് മെഡിസിറ്റി ആശുപത്രിലും തുടരുകയാണ്.
അപകടം നടന്ന് 12 മണിക്കൂറിന് ശേഷമാണ് നടൻ സ്റ്റേഷനിൽ ഹാജരായത്. സ്റ്റേഷനിൽ എത്തിയ നടനെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനക്ക് വിധേയനാക്കി. ശേഷം ജാമ്യം നൽകി വിട്ടയക്കുകയുമായിരുന്നു.