മുംബൈ: ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളിലൂടെ പണം നഷ്ടപ്പെടുന്ന സാധാരണക്കാരായ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. തട്ടിപ്പിനിരയാകുന്നവർക്ക് പരമാവധി 25,000 രൂപ വരെ നഷ്ടപരിഹാരം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു.
നഷ്ടപ്പെട്ട തുകയുടെ 85 ശതമാനം അല്ലെങ്കിൽ പരമാവധി 25,000 രൂപ വരെയാകും പരിഹാരമായി ലഭിക്കുക. ഒടിപി കൈമാറിയത് വഴിയുള്ള തട്ടിപ്പായാൽ പോലും, പണം നഷ്ടമായത് ബോധ്യപ്പെട്ടാൽ നഷ്ടപരിഹാരം ലഭിക്കും. എന്നാൽ ഇത് ഒരാൾക്ക് ഒരു തവണ മാത്രമേ അനുവദിക്കൂ.
രാജ്യത്ത് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളിൽ 65 ശതമാനവും 50,000 രൂപയിൽ താഴെയുള്ളവയാണ്. ഇത്തരം സാധാരണക്കാരെ ബാധിക്കുന്ന തട്ടിപ്പുകൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. നഷ്‌ടപ്പെട്ട തുകയുടെ 15 ശതമാനം വീതം ഉപഭോക്താവും ബന്ധപ്പെട്ട ബാങ്കും വഹിക്കണം. ബാക്കി തുക റിസർവ് ബാങ്ക് നൽകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
തട്ടിപ്പിനിരയായത് ആരുടെ ഭാഗത്തെ തെറ്റുകൊണ്ടായാലും ഉപഭോക്താവിന്റെ സാമ്പത്തിക ആഘാതം കുറയ്ക്കുക എന്നതാണ് റിസർവ് ബാങ്കിൻ്റെ ലക്ഷ്യം. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ഇന്ത്യൻ ബാങ്കിങ് സംവിധാനത്തിൽ 13,469 തട്ടിപ്പ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഏകദേശം 520 കോടി രൂപ ഇത്തരത്തിൽ നഷ്ട്‌ടപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പദ്ധതിയുടെ കരട് രൂപം ഉടൻ പുറത്തിറക്കുമെന്നും പരിശോധനകൾക്ക് ശേഷം തുക വിതരണം ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും ഗവർണർ വ്യക്തമാക്കി.