പന്തീരാങ്കാവ്: മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് പുണെയിലേക്ക് മുങ്ങിയ പോക്സോ കേസിലെ പ്രതിയെ പിടികൂടി. ഉത്തർ പ്രദേശിലെ സാന്റ് വിധാസ് നഗർ സ്വദേശി സുഹൈലിനെയാണ് (20) പൊലീസ് പിടികൂടിയത്. പന്തീരാങ്കാവ് സ്റ്റേഷൻ പരിധിയിൽ ജോലി ചെയ്ത ഉത്തർപ്രദേശ് സ്വദേശികളായ കുടുംബത്തിലെ പെൺകുട്ടിയെ, നാട്ടിലെ പരിചയം മറയാക്കിയാണ് പ്രതി പീഡിപ്പിച്ചത്.
വയറുവേദനയെ തുടർന്നുള്ള പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് വ്യക്തമായതോടെ ഡോക്ടറാണ് പൊലീസിൽ വിവരം അറിയിച്ചത്. 2025 അവസാനത്തിലായിരുന്നു സംഭവം. തുടർന്ന് ജോലിസ്ഥലത്തുനിന്ന് മുങ്ങിയ പ്രതി സ്വന്തം നാട്ടിലേക്ക് പോകാതെ പലയിടത്തും കറങ്ങുകയായിരുന്നു.
മൊബൈൽ ഉപയോഗം ഉപേക്ഷിച്ചെങ്കിലും പ്രതിയുടെ ബന്ധുക്കൾക്ക് പുണെയിൽനിന്ന് രണ്ടുതവണ ഫോൺ വന്നത് മനസ്സിലാക്കിയ പന്തീരാങ്കാവ് എസ്.ഐ മഹീഷ്, സുബീഷ്, മനാഫ് എന്നിവരുടെ സംഘം പുണെയിലെത്തി. ഒരാഴ്ചക്കാലത്തെ അന്വേഷണത്തിന് ഒടുവിലാണ് സംഘം പ്രതിയെ പിടികൂടിയത്.