പാലക്കാട്: എസ്ഐആറിൽ പ്രവാസി വോട്ടർമാരുടെ അപേക്ഷയിൽ സൂക്ഷമ പരിശോധന നടത്തും. പാസ്പോർട്ട് സേവ കേന്ദ്രത്തിൽ നിന്നും റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കും. പാസ്പോർട്ടിലെ മേൽവിലാസം മാത്രമേ അപേക്ഷയിൽ നൽകാൻ കഴിയൂ എന്ന വ്യവസ്ഥ പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
ഫോം 6A പ്രകാരം പ്രവാസി വോട്ടർ അപേക്ഷ നൽകിയാൽ സമീപത്തെ പാസ്പോർട്ട് സേവ കേന്ദ്രത്തിന് കൈമാറും. പാസ്പോർട്ടിന്റെ ആധികാരികത പരിശോധിച്ച് പാസ്പോർട്ടിന്റെ സമഗ്രമായ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് പാസ്പോർട്ട് സേവ കേന്ദ്രം കൈമാറിയാൽ മാത്രമേ ഇആർഒമാർ തുടർനടപടികളിലേക്ക് കടക്കുകയുള്ളൂ. കൂടാതെ, പാസ്പോർട്ടിലെ മേൽവിലാസവും നിലവിൽ താമസിക്കുന്ന മേൽവിലാസവും മാറ്റമുണ്ടെങ്കിൽ അപേക്ഷ നൽകാൻ കഴിയില്ല എന്ന പ്രതിസന്ധിയും നിലനിൽക്കുന്നുണ്ട്. നേരത്തെ പ്രവാസി വോട്ടർമാരുടെ ബൂത്ത് കണ്ടെത്താൻ കഴിയാത്ത പ്രശ്നമുണ്ടായിരുന്നു. 6A പ്രകാരം ഓൺലൈനായി അപേക്ഷിക്കുമ്പോൾ വോട്ടർ ഏത് ബൂത്തിലാണെന്ന് കണ്ടെത്താനുള്ള സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ഒരുക്കിയിരുന്നില്ല. പല അപേക്ഷകരുടെ ബന്ധുക്കളും നേരിട്ട് ഇആർഒയുടെ അടുത്തെത്തി ബൂത്ത് ഏതാണെന്ന് അങ്ങോട്ട് പറഞ്ഞുകൊടുക്കുകയാണ് ചെയ്തത്.