ധാക്കുവാഖാന: സന്തോഷ് ട്രോഫിയിൽ എട്ടാം കിരീടമെന്ന കേരളത്തിന്റെ മോഹം തല്ലിക്കെടുത്തി സർവീസസ്. ഫൈനലിൽ എക്സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിൽ കേരളം ഒറ്റ ഗോൾ വഴങ്ങി തോൽവി സമ്മതിച്ചു. തുടരെ രണ്ടാം വർഷമാണ് കേരളം സന്തോഷ് ട്രോഫി പോരാട്ടത്തിന്റെ ഫൈനലിൽ തോൽവി വഴങ്ങുന്നത്. കഴിഞ്ഞ തവമ ബംഗാളിനോടാണ് കേരളം തോറ്റത്.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞപ്പോൾ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലാണ് സർവീസസ് വിജയ ഗോൾ വലയിലിട്ടത്. 109ാം മിനിറ്റിലാണ് സർവീസസ് വിജയ ഗോൾ വലയിലാക്കി തങ്ങളുടെ എട്ടാം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടത്.
കളിയുടെ ആദ്യ 15 മിനിറ്റിൽ തന്നെ ഇരു പക്ഷവും കടുത്ത ആക്രമണം നടത്തി. സർവീസസായിരുന്നു കൂടുതൽ ആക്രമിച്ചത്. ആദ്യ പകുതിയിൽ കേരളവും സർവീസസും തുടരെ അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഒന്നും ലക്ഷ്യത്തിൽ എത്തിയില്ല.
രണ്ടാം പകുതിയുടെ തുടക്കം മുതൽ സർവീസസ് ആക്രമിച്ചു കളിച്ചു. മത്സരം ഇഞ്ച്വറി ടൈമിലേക്ക് നീണ്ടപ്പോഴും ഇരു പക്ഷത്തും ഗോൾ അകന്നു തന്നെ നിന്നു.
പിന്നീടാണ് സർവീസസ് കളിയിൽ മുൻതൂക്കം നേടിയത്. എക്സ്ട്രാ ടൈമിന്റെ 109ാം മിനിറ്റിൽ അഭിഷേക് പവാറാണ് സർവീസസിനായി വിജയ ഗോൾ നേടിയത്. അവർ 1-0ത്തിനു ജയവും കിരീടവും പിടിച്ചെടുത്തു.