എറണാകുളം: ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ പരിശോധനക്ക് ഹൈക്കോടതിയുടെ അനുമതി. 12 ന് വീണ്ടും സ്വർണത്തിന്റെ സാമ്പിൾ ശേഖരണം നടത്തും. ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ കൂടുതൽ പരിശോധനക്ക് അയക്കും. ഈ മാസം 11നാണ് കേസ് പരിഗണിക്കുക. കൊടിമരം നിർമാണത്തിൽ പ്രേത്യേക അന്വേഷണത്തിനും നിർദേശമുണ്ട്. 2017ലെ പ്രയാർ ഗോപാലകൃഷ്ണന്റെ ഭരണകാലത്തെ കൊടിമര നിർമാണത്തിലാണ് ഹൈക്കോടതി അന്വേഷണം ആവശ്യപ്പെട്ടത്. കേസിൽ ഇടക്കാല റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ചു.
അതേസമയം കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു സമർപ്പിച്ച ജാമ്യഹരജിയിൽ കോടതി നാളെ വാദം കേൾക്കും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് എൻ. വാസു ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കട്ടിളപ്പാളി കേസിൽ മാത്രമാണ് വാസു പ്രതിയായിട്ടുള്ളത്.
അതിനിടെ സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ൻ പോറ്റിക്ക് ബിജെപിയിലെ പ്രമുഖ നേതാക്കളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡക്കൊപ്പം പോറ്റി നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. 2020 ജനുവരിയിൽ ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ സ്വർണവാതിലുകൾ സമർപ്പണത്തിന് എത്തിയത് സദാനന്ദ ഗൗഡയായിരുന്നു. കർണാടക മുൻ ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണനും പരിപാടിക്ക് എത്തിയിരുന്നു.