കോഴിക്കോട്: സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ സുന്നി ഐക്യ ആഹ്വാനത്തെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്ത് കാന്തപുരം വിഭാഗം.ഐക്യ ആഹ്വാനം ഇരു സംഘടനകളും ചർച്ച ചെയ്യുമെന്നും നേരത്തേയും ഐക്യത്തിന് ശ്രമിച്ചിരുന്നതായും എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് അബ്ദുള്‍ ഹക്കിം അസ്ഹരി പറഞ്ഞു.
മധ്യസ്ഥത വഹിക്കാൻ മുസ്ലീം ലീഗ് വേണ്ടെന്നും വ്യവസായി എം.എ. യൂസഫലിയെ പോലെയുള്ളവരാണ് മധ്യസ്ഥതക്ക് ഉചിതമെന്നും അസ്ഹരി പറഞ്ഞു.
കഴിഞ്ഞ ദിവസം സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സുന്നി ഐക്യത്തിന് ആഹ്വാനം ചെയ്തത്. സമസ്തയില്‍ നിന്ന് വിട്ടുപോയ സുന്നിസംഘടനകള്‍ മാതൃസംഘടനയിലേക്ക് തിരിച്ചുവരണമെന്നാണ് ജിഫ്രി തങ്ങള്‍ ക്ഷണിച്ചത്. സമസ്തയില്‍ നിന്ന് താത്കാലികമായി വിട്ടുനിന്നവരും പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരിച്ചുവരണമെന്നും ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍, സമസ്തയുടെ പോഷക സംഘടനകളും കീഴ്ഘടകങ്ങളും മാതൃസംഘടനയുടെ നിർദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും അച്ചടക്ക ലംഘനം അനുവദിക്കില്ലെന്നും അദ്ദേഹം കർശന മുന്നറിയിപ്പ് നല്‍കി.
മുസ്ലീം സമുദായത്തിന്റെ വിശ്വാസപരമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സമസ്തയെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. സമസ്ത വിളിച്ചപ്പോള്‍ സമുദായം കാസർഗോഡ് വന്നു, സമസ്ത ഒരു സ്ഥലത്ത് പോകേണ്ടെന്ന് പറഞ്ഞാല്‍ സമുദായം പോകുകയും ഇല്ലെന്നും തങ്ങള്‍ കൂട്ടിച്ചേർത്തു.