എറണാകുളം: ചോറ്റാനിക്കര വൊക്കേഷഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 16കാരി പാറമടയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനെതിരെ വിമർശനവുമായി സ്കൂളിലെ അധ്യാപകർ. പൊലീസ് വേണ്ട രീതിയിൽ അന്വേഷിച്ചില്ലെന്നും പെൺകുട്ടിക്ക് കൊറിയൻ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും സ്കൂളിലെ അധ്യാപകൻ കെഎസ് ബിജു പറഞ്ഞു. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചതിൽ നിന്ന് തന്നെ കൊറിയൻ ബന്ധമില്ലെന്ന് വ്യക്തമായിരുന്നു. മറ്റു കുട്ടികൾ ഒരു അക്കൗണ്ട് ഫോളോ ചെയ്‌തിരുന്നു. അവർ പിന്നീട് അൺഫോളോ ചെയ്യുകയും ചെയ്‌തു. ഇത്തരത്തിൽ ഒരുപാട് കുട്ടികൾ കൊറിയൻ ഭ്രമത്തിൽ വീണിട്ടുണ്ട്. അവരെ ബോധവത്കരിക്കേണ്ടതുണ്ട്.
അതിന് പൊലീസ് അന്വേഷണം കൃത്യമായി നടക്കണം. കൊറിയൻ സുഹൃത്തുമായി ബന്ധമുണ്ടായിരുന്നുവെന്നും ഈ സുഹൃത്തിന്റെ മരണത്തിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ, ഇക്കാര്യങ്ങളൊന്നും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നും അക്കൗണ്ട് കുട്ടികൾ കാണിച്ചുതന്നിരുന്നുവെന്നും അധ്യാപകൻ പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ രക്ഷിതാക്കൾക്ക് പരാതിയുണ്ട്. കൊറിയ അല്ലയെന്നത് അന്ന് തന്നെ വ്യക്തമായതാണ്. 250 രൂപ വിലയുള്ള ഇന്ത്യൻ നിർമിത വാച്ചാണ് പെൺകുട്ടിക്ക് സമ്മാനം നൽകിയത്. ഇതിൽ നിന്ന് തന്നെ കൊറിയൻ ബന്ധമില്ലെന്ന് വ്യക്തമാണെന്നും അന്വേഷണം ശരിയായ രീതിയിൽ നടക്കേണ്ടതുണ്ടെന്നും അധ്യാപകൻ കെഎസ് ബിജു പറഞ്ഞു.