ന്യൂഡൽഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതി ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. നേരത്തെ കേരള ഹൈക്കോടതി ഗോവര്‍ധന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍, ദ്വാരപാലക ശില്പം കടത്തിയത് എന്നിങ്ങനെയുള്ള രണ്ട് കേസുകളിലാണ് ജാമ്യം തേടി ഗോവർധൻ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. അന്വേഷണം നടന്നുകൊണ്ടിരിക്കെ ജാമ്യം അനുവദിക്കേണ്ടതില്ലെന്നും നേരത്തെ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുകേസുകളിലെയും ഹരജികള്‍ സുപ്രിംകോടതി തള്ളിയത്.
താന്‍ അയ്യപ്പഭക്തന് മാത്രമാണെന്നും മോഷണത്തില്‍ ഒരുനിലക്കും ബന്ധപ്പെട്ടിട്ടില്ലെന്നുമായിരുന്നു ഗോവര്ധന് നേരത്തെ പ്രതികരിച്ചിരുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന് പോറ്റി ഗോവര്‍ധനാണ് സ്വര്‍ണം വിറ്റതെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. പോറ്റി 476 ഗ്രാം സ്വര്‍ണം കൈമാറിയെന്നായിരുന്നു ഗോവര്‍ധന്റെ മൊഴി.