കാസര്‍ഗോഡ്: ഇൻഫ്ലുൻസർ ചിന്നു പാപ്പുവിന്‍റെ മരണത്തിൽ പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടത്തിലെ വിവരങ്ങള്‍ പുറത്ത്. ചിന്നു പാപ്പു എന്ന് അറിയപ്പെടുന്ന കെ രേഷ്മയുടേത് തൂങ്ങി മരണമെന്നാണ് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഇന്ന് കാസർകോട് ജനറൽ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്.
പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. വിശദമായ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ മരണത്തിൽ കൂടുതൽ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളു. അതേസമയം, ചിന്നുവും ആണ്‍സുഹൃത്തും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഈ പശ്ചാത്തലത്തിൽ ആണ്‍ സുഹൃത്തിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.
ചിന്നുവിൻറെയും ആരോപണ വിധേയനായ യുവാവിൻറെയും ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഇന്നലെ ഉച്ചയോടെയാണ് ചിന്നു പാപ്പു എന്ന് അറിയപ്പെടുന്ന രേഷ്‌മയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുസുള്ളയാളാണ് ചിന്നു പാപ്പു.
ആദൂർ ആലംതടുക്ക സ്വദേശിയാണ് ഗംഗാധരൻ- ശൈലജ ദമ്പതികളുടെ മകൾ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മ. ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്‌സിലായിരുന്നു താമസം. രേഷ്‌മയെ ഇന്നലെ ഉച്ചക്കാണ് ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ഒരു മാസം മുമ്പ് വിവാഹ മോചിതയായിരുന്നു. നാല് വയസുള്ള ആൺ കുട്ടിയുണ്ട്. തനത് കാസർകോട് ഭാഷയിൽ സോഷ്യൽ മീഡിയയിൽ കണ്ടൻറ് ക്രിയേറ്റ് ചെയ്യുന്ന ചിന്നു പ്പാപ്പുവിൻറെ നിരവധി വീഡിയോകൾ വൈറലായി മാറിയിരുന്നു. പ്രദേശിക വിഭവങ്ങളെയും, നാടൻ ഭക്ഷണത്തെയുമെല്ലാം തനിമ ചോരാതെ, പരിചയപ്പെടുത്തുന്ന ചിന്നു പാപ്പുവിൻറെ വീഡിയോകൾക്ക് ലക്ഷങ്ങളാണ് കാഴ്ച്ചക്കാരായുള്ളത്. മരണത്തിന് പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് കാസർകോട് പൊലീസ്.