റിയാദ്: സഊദിയിലെ സന്ദർശന വിസകൾ ഓൺലൈൻ വഴി പുതുക്കുന്നത് താത്കാലികമായി നിർത്തിവെച്ചു. നിലവിൽ ഓൺലൈൻ വഴി പുതുക്കാൻ സാധിച്ചിരുന്ന ഫാമിലി വിസകൾ അടക്കം മുഴുവൻ സന്ദർശക വിസകളുടെയും ഓൺലൈൻ പുതുക്കലാണ് മരവിപ്പിച്ചത്. നേരത്തെ ഹജ്ജ് പ്രമാണിച്ച് വിസകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ തുടർച്ചയായാണ് പുതിയ നിയന്ത്രണം എന്നാണ് കരുതുന്നത്.
അബ്ഷിർ വഴി പുതുക്കാൻ ശ്രമിക്കുന്നവർക്ക് ജവാസാത് ഓഫീസിൽ നേരിട്ട് ബന്ധപ്പെടണം എന്ന സന്ദേശമാണ് ലഭിക്കുന്നത്. വിസിറ്റ് വിസകളുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി പുതുക്കുന്നതിനുള്ള സൗകര്യമാണ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. ഇതോടെ സഊദിയിൽ വിസിറ്റ് വിസകളിൽ കഴിയുന്നവർ വിസ പുതുക്കാൻ ആയിട്ടുണ്ടെങ്കിൽ ഉടൻ രാജ്യം വിടേണ്ടതാണ്. അല്ലാത്ത പക്ഷം, കടുത്ത നടപടികൾ നേരിടേണ്ടി വരും.
വിസിറ്റിംഗ് വിസകളിൽ കഴിയുന്നവർ വിസയുടെ കാലാവധി നിലവിലുണ്ടെങ്കിൽ, വിസ പുതുക്കുന്നതിനായി നേരിട്ട് സഊദി അറേബ്യയിലെ ജവാസാത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. എന്നിട്ടും പുതുക്കൽ നടന്നില്ലെങ്കിൽ കാലാവധിക്ക് മുന്നെയായി സഊദയിൽ നിന്ന് പുറത്ത് പോകണം.
ഉംറ, വിവിധ തരം വിസിറ്റ് വിസകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത വിദേശികൾക്ക് 50,000 റിയാൽ വരെ പിഴയും ആറുമാസം വരെ തടവും നാടുകടത്തലുമായിരിക്കും ശിക്ഷയെന്ന് മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹജ്ജ് വിസ ഒഴികെയുള്ള വിസകളിലെത്തുന്നവർക്ക് ഹജ്ജ് തീർഥാടനം നടത്താൻ അനുമതിയില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.