പാലക്കാട്: തമിഴ്നാട്ടിൽ നിന്നു ട്രെയിൻ മാർഗം പാലക്കാട്ടേക്കു വിൽപനയ്ക്കെത്തിച്ച പഴകിയതെന്നു സംശയിക്കുന്ന രണ്ടു ടൺ മത്സ്യം ഒലവക്കോട് റെയിൽവേ ജംക്‌ഷനിൽ ആർപിഎഫും റെയിൽവേ പൊലീസും ചേർന്നു പിടികൂടി. തമിഴ്നാട് ആരോഗ്യ വകുപ്പ് നാഗർകോവിലിൽ നിന്നു പിടിച്ചെടുത്ത്, തിരിച്ചയച്ച ചീഞ്ഞ മത്സ്യമാണിതെന്നു സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതു പരിശോധിക്കുന്നുണ്ട്.
തിങ്കൾ രാത്രി ഒൻപതരയോടെ ഐലൻഡ് എക്സ്പ്രസിലെ പാഴ്സൽ ബോഗിയിൽ നിന്നാണു മത്സ്യം പിടികൂടിയത്. 24 പെട്ടികളിലാക്കി സൂക്ഷിച്ച മത്സ്യങ്ങളിൽ നിന്നു ദുർഗന്ധംവമിക്കുന്നുണ്ടായിരുന്നു. അതേസമയം, മത്സ്യം പരിശോധിച്ചു നടപടിയെടുക്കേണ്ട ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയില്ല. വിവരം അറിയിച്ചിട്ടും ഉദ്യോഗസ്ഥരെത്തിയില്ലെന്നാണു പൊലീസിന്റെ പരാതി. ഇതോടെ പുലർച്ചെ വരെ പെട്ടികൾക്കു പൊലീസ് കാവൽ നിൽക്കേണ്ടിവന്നു.
ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ എത്തിയ ശേഷമേ മത്സ്യത്തിന്റെ പഴക്കം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ മത്സ്യം കടത്താൻ ശ്രമിക്കുന്നുവെന്ന തമിഴ്നാട് ആർപിഎഫ് ഇന്റലിജൻസിന്റെ രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. കഴിഞ്ഞമാസവും ട്രെയിൻ മാർഗം എത്തിച്ച ഒരു ടണ്ണോളം പഴകിയ മത്സ്യം പൊലീസ് പിടികൂടി, ഭക്ഷ്യസുരക്ഷാ വകുപ്പിനു കൈമാറിയിരുന്നു. പല രാസവസ്തുക്കളും ഉപയോഗിച്ച് മത്സ്യത്തിന്റെ ദുർഗന്ധം മാറ്റാൻ കഴിയുമെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.