കൊച്ചി: വിദ്യാർഥിയെ ക്ലാസുമുറിയിൽ വടികൊണ്ടടിച്ച കേസിൽ അധ്യാപകനെതിരായ ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി. ശിക്ഷ നൽകിയത് ദുഷ്‌പ്രേരണയോടെയല്ലെന്നും അച്ചടക്കം ഉറപ്പാക്കാൻ ചെറിയശിക്ഷ നൽകുന്നതിൽ തെറ്റില്ലെന്നും ജസ്റ്റിസ് സി പ്രദീപ് കുമാർ വിലയിരുത്തി. ക്ലാസുമുറിയിൽ ഉപയോഗിക്കുന്ന ചൂരൽ ആയുധമായി കാണാനാകില്ലെന്നും വിലയിരുത്തിയാണ് ഉത്തരവ്.
വെങ്ങാന്നൂർ വിപിഎസ് മലങ്കര സ്കൂൾ അധ്യാപകൻ എസ് വി സിബിനെതിരായ കേസാണ് റദ്ദാക്കിയത്. അടിയേറ്റ കുട്ടിക്ക് ഗുരുതര പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന മെഡിക്കൽരേഖകളും പരാതി നൽകാൻ വെെകിയതും കോടതി പരിഗണിച്ചു. അധ്യാപകൻ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിനും തെളിവില്ല. മാതാപിതാക്കൾ കുട്ടികളെ സ്കൂളിൽ അയക്കുമ്പോൾ ശാസിക്കാനും നിയന്ത്രിക്കാനമുള്ള പരിമിത അധികാരംകൂടി അധ്യാപകർക്ക് നൽകുന്നുണ്ട്. എന്നാൽ, അമിതമായ ശിക്ഷയോ ശാരീരിക പീഡനമോ അനുവദനീയമല്ല. കുട്ടികളെ ഗുരുതരമായി പരിക്കേൽപ്പിക്കുന്ന ശിക്ഷകൾ നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.