തിരുവല്ല : തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ ബുധനാഴ്ച മൂന്ന് പ്രതികൾ കൂടി പൊലീസ് പിടിയിൽ. ഇതോടെ കേസിൽ ഉൾപ്പെട്ടെ ആറു പേരും പിടിയിലായി.
തിരുവല്ല ചുമത്ര സ്വദേശിയായ കോഴിക്കോട്ടുപറമ്പിൽ റൊക്കൻ എന്നുവിളിക്കുന്ന പ്രശോഭ് (26), ചെറുതന ആയാപറമ്പ് കാടാത്ത് സാജൻ തോമസ് (23), മഞ്ഞാടി കുറ്റപ്പുഴ ഊരേത്ര തൈമലയിൽ കിരൺ തോമസ് (22) എന്നിവരെയാണ് ബുധനാഴ്ച തിരുവല്ല പൊലീസ് പിടികൂടിയത്. കൃത്യത്തിന് ശേഷം ഒളിവിൽപോയ പ്രശോഭിനെ പ്രത്യേകാന്വേഷണസംഘം റാന്നിയിൽ നിന്നാണ് പിടികൂടിയത്. മറ്റ് രണ്ട് പ്രതികളും ഒളിവിലായിരുന്നു. ഒന്നാം പ്രതി സുബിൻ അലക്സാണ്ടർ (27), രണ്ടാംപ്രതി ബെർലിൻദാസ് (38), മൂന്നാംപ്രതി വരുൺ എന്നുവിളിക്കുന്ന അഖിൽകുമാർ (36) എന്നിവരെ പ്രത്യേകാന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഈ മാസം ഒന്നിന് പകൽ മൂന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. സുബിൻ അടങ്ങുന്ന ആറംഗ സംഘം 50,000 രൂപ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് സ്പായിൽ എത്തുകയായിരുന്നു. ജീവനക്കാരിയായ യുവതി പണം നൽകാൻ വിസമ്മതിച്ചതോടെ ഇവരെ മർദിച്ച ശേഷം സ്പായിലെ മറ്റൊരു ജീവനക്കാരിയെ ഒന്നാംപ്രതി ബലാത്സംഗത്തിന് ഇരയാക്കി. സ്പായിലെത്തിയ കസ്റ്റമറായ യുവാവിനെ മർദിച്ച് ജീവനക്കാരിക്കൊപ്പം കിടത്തി നഗ്നവീഡിയോ ചിത്രീകരിച്ചു. ജീവനക്കാരിയിൽനിന്ന് 2500 രൂപ ഇവർ പിടിച്ചുവാങ്ങി. പ്രതികൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുള്ളതായി പൊലീസ് പറഞ്ഞു.