പത്തനംതിട്ട:കുംഭമാസ പൂജകൾക്കായി ശബരിമല നട വ്യാഴാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നടതുറക്കും. കുംഭം ഒന്നിന് വെള്ളി രാവിലെ അഞ്ചിനാണ് ദർശനത്തിന് നട തുറക്കുക. ഇൗ ദിവസങ്ങളിൽ ദീപാരാധനയ്‌ക്കുശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടാകും. കുംഭമാസ പൂജ പൂർത്തിയാക്കി 17ന് രാത്രി 10ന് നട അടയ്ക്കും.
വ്യാഴാഴ്ചത്തെ പൊതുപണിമുടക്കിൽ നിന്ന് ശബരിമല തീർഥാടകരെ ഒഴിവാക്കിയിട്ടുണ്ട്. ദിവസം 50,000 പേർക്കാണ് വെർച്വൽ ക്യൂ വഴി ദർശനം. ദർശനത്തിനായി നട തുറക്കുന്ന വെള്ളിയാഴ്ച 30,000 പേർക്കാണ് പ്രവേശനം. തീർഥാടകരുടെ യാത്രയ്‌ക്കായി കെഎസ്‌ആർടിസിയുടെ പത്തനംതിട്ട, ചെങ്ങന്നൂർ, കുമളി ഡിപ്പോകളിൽനിന്നായി എൺപതോളം സർവീസുണ്ടാകും. 54 ബസുകൾ നിലയ്ക്കൽ–പമ്പ റൂട്ടിൽ ഓടും. ചെങ്ങന്നൂർ–19, പത്തനംതിട്ട–10, കുമളി–രണ്ട് എന്നിങ്ങനെയാണ് ബസ് സർവീസുകളുടെ എണ്ണം.