തിരുവനന്തപുരം: എൽപി സ്കൂൾ അധ്യാപക നിയമന പ്രതിസന്ധിയിൽ ഉദ്യോഗാർഥികളെ ചർച്ചക്ക് വിളിച്ച് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശപ്രകാരമുള്ള ചർച്ച നാളെ നടക്കും.
പൊതുവിദ്യാഭ്യാസ ഡയരക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിലുള്ള ചർച്ചയിൽ വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ, സീനിയൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരും ഉണ്ടാകും.
ഉദ്യോഗാർത്ഥികളുടെ പരാതി പരിഗണനയിലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ എൻഎസ്കെ ഉമേഷ് പറഞ്ഞിരുന്നു. നിയമനത്തിനായി എല്ലാ സാധ്യതകളും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾ കുറയുന്നതുമൂലമുള്ള ഡിവിഷൻ ഫാളാണ് നിയമനം കാരണമെന്നും വൈകുന്നതിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ.
എട്ട് ജില്ലകളിൽ ഇതുവരെ ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിച്ചിരുന്നില്ല. സ്കൂളുകളിൽ കുട്ടികൾ കുറയുന്നതുകൊണ്ടുണ്ടാകുന്ന ഡിവിഷൻ ഫാൾ കാരണം പുറത്താക്കപ്പെട്ട അധ്യാപകരെ വിരമിക്കൽ ഒഴിവിലേക്ക് പരിഗണിക്കുന്നതാണ് നിയമനം വൈകുന്നതിന് കാരണമെന്ന് ഉദ്യോഗാർത്ഥികൾ പരാതിപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം മെയ് 31നാണ് എൽപി സ്കൂൾ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ലിസ്റ്റ് വന്ന എട്ട് മാസം പിന്നിടുമ്പോഴും നിയമന സാധ്യത അനിശ്ചിതത്തിലാണെന്നാണ് ഉദ്യോഗാർത്ഥികൾ പറഞ്ഞിരുന്നത്. കോവിഡ് കാലത്ത് കൂടുതൽ കുട്ടികൾ സർക്കാർ സ്‌കൂളുകളെ ആശ്രയിച്ചിരുന്നെങ്കിലും നിലവിൽ കുട്ടികൾ കൊഴിഞ്ഞുപോകുന്നതാണ് ഡിവിഷൻ ഫാളിന്റെ കാരണം. ഡിവിഷൻ ഫാൾ നേരിടുന്ന അധ്യാപകരെ പ്രധാനധ്യാപക ഒഴിവിലേക്ക് പുനർവിന്യസിച്ച് വിരമിക്കൽ ഒഴിവുകളിലേക്ക് നിയമനം നടത്തണമെന്നാണ് ഉദ്യോഗാർഥികളുടെ പ്രധാന ആവശ്യം.