ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിൽ ദുർബലരായ നമീബിയയെയും കീഴടക്കി ഇന്ത്യയുടെ മുന്നേറ്റം. 210 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആഫ്രിക്കൻ ടീം 116 റൺസിന് ഓൾഔട്ടായി. 29 റൺസ് നേടിയ ഓപണർ ലോറൻ സ്റ്റീൻകാമ്പാണ് അവരുടെ ടോപ് സ്കോറർ. 93 റൺസിനാണ് ഇന്ത്യയുടെ വിജയം. റൺ അടിസ്ഥാനത്തിൽ ട്വന്‍റി220 ലോകകപ്പിലെ ഏറ്റവും വലിയ വിജയമാണിത്. ഓൾറൗണ്ട് പ്രകടനവുമായി കളംനിറഞ്ഞ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയശിൽപി. തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച വിജയം സ്വന്തമാക്കിയതോടെ ഗ്രൂപ്പ് എയിൽ പാകിസ്താനെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി. സ്കോർ: ഇന്ത്യ 20 ഓവറിൽ ഒമ്പതിന് 209, നമീബിയ - 18.2 ഓവറിൽ 116ന് പുറത്ത്. ഞായറാഴ്ച പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയ തുടക്കത്തിൽ ശ്രദ്ധയോടെയാണ് കളിച്ചത്. പവർപ്ലേയിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 58 റൺസാണ് അവർ നേടിയത്. ആറാം ഓവറിൽ ടീം സ്കോർ 50 കടത്തിയെങ്കിലും അടുത്ത 50 റൺസ് നേടാൻ എട്ടോവർ വേണ്ടിവന്നു. സ്കോർ ബോഡിൽ മൂന്നക്കം തികയും മുമ്പ് ആറ് വിക്കറ്റുകൾ വീണു. അഞ്ച് റൺസിന്‍റെ ഇടവേളയിൽ അവസാന നാല് വിക്കറ്റുകൾ കൂടി നഷ്ടപ്പെടുത്തിയ നമീബിയ വമ്പൻ തോൽവി ഏറ്റുവാങ്ങി. ഇന്ത്യക്കായി വരുൺ ചക്രവർത്തി രണ്ടോവറിൽ ഏഴ് റൺസ് മാത്രം വിട്ടുനൽകി മൂന്നുവിക്കറ്റ് പിഴുതു. നേരത്തെ അർധ സെഞ്ച്വറി നേടിയ ഹാർദി പാണ്ഡ്യ രണ്ട് വിക്കറ്റുകൾ നേടി ബൗളിങ്ങിലും മികവ് കാട്ടി.