കൊച്ചി:ശബരിമലയിൽ മണ്ഡല, മകരവിളക്ക് കാലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ നടത്തിയ സംശയാസ്പദമായ പണമിടപാടുകളിൽ വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി. ദേവസ്വംബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ (എസ്-പി) അന്വേഷണം നടത്തണമെന്ന് ജസ്റ്റിസുമാരായ വി രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. സംഭവം ഗൗരവകരമാണെന്ന് നിരീക്ഷിച്ച കോടതി, സന്നിധാനത്തെ എസ്‌ബിഐ, ധനലക്ഷ്മി ബാങ്ക്, പോസ്റ്റ് ഓഫീസുകൾ എന്നിവിടങ്ങളിലെ ഇടപാടുവിവരങ്ങൾ ശേഖരിക്കാൻ നിർദേശിച്ചു. മണ്ഡലകാലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ പരിശോധിക്കണം. അന്വേഷണറിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണം.
സന്നിധാനത്തെ ഒരുവിഭാഗം താൽക്കാലിക ജീവനക്കാരും സ്ഥിരംജീവനക്കാരും സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ശബരിമല സ്പെഷ്യൽ കമീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2025 നവംബർ 17 മുതൽ സമീപത്തെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നടന്ന നിക്ഷേപങ്ങളെക്കുറിച്ച് വിജിലൻസ് വിഭാഗം രഹസ്യാന്വേഷണം നടത്തിയിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 14.08 ലക്ഷം രൂപ പോസ്റ്റ് ഓഫീസ് വഴി മണിഓർഡറായി കൈമാറിയെന്ന് കണ്ടെത്തി.
ഒരു ജീവനക്കാരൻ 1.38 ലക്ഷത്തിന്റെയും മറ്റൊരാൾ 1.07 ലക്ഷത്തിന്റെയും ഇടപാടുകൾ നടത്തി. അഞ്ചുപേർ 25,000 രൂപയ്ക്കുമുകളിൽ വീട്ടുകാർക്കായി മണിഓർഡർ അയച്ചിട്ടുണ്ട്. മറ്റ് മൂന്നുപേരുടെ ഇടപാടുകളും സംശയാസ്പദമാണ്. വിജിലൻസ് ഓഫീസർക്കുമുന്നിൽ ഹാജരാകാൻ നിർദേശിച്ചിട്ടും ഇവർ തയ്യാറായില്ല. ക്രിമിനൽ അന്വേഷണത്തിനായി സന്നിധാനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പടുത്തിയതായി ബോർഡ് അറിയിച്ചു. കേസ് മാർച്ച് 11ന് വീണ്ടും പരിഗണിക്കും.