തിരുവനന്തപുരം: പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് ആനക്കൊമ്പുകൾ മോഷണം പോയി. രണ്ടു കോടിയോളം രൂപ വിലവരുന്ന ആനക്കൊമ്പുകളാണ് മോഷണം പോയത്. പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്‌ചയാണ് ആനക്കൊമ്പുകൾ കാണാതായത്. കഴിഞ്ഞ ദിവസം ക്യാമ്പിൽ ഡിജെ പാർട്ടി നടന്നിരുന്നു. അന്ന് പുറത്ത് നിന്നുള്ള 18പേർ ഇവിടെ എത്തിയിരുന്നു. പാർട്ടിക്ക് വേണ്ടി എത്തിയ ജോലിക്കാരിൽ ആരെങ്കിലുമാകാം മോഷണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരെ ചോദ്യം ചെയ്ത് വിവരങ്ങൾ തേടാനാണ് പൊലീസ് ശ്രമം.
1929 ൽ സർക്കാർ സൈന്യത്തിന് കൈമാറിയ ആനകൊമ്പാണ് കാണാതായത്. ആനകൊമ്പ് സൂക്ഷിച്ചിരുന്ന സ്ഥലത്ത് സിസിടിവി ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, അതീവ സുരക്ഷാപരിശോധനയ്ക്കുള മിലിട്ടറി ക്യാമ്പിൽ നിന്ന് ഇത്രയും വിലപിടിപ്പുള്ള ആനക്കൊമ്പുകൾ എങ്ങനെ മോഷണം പോയി എന്നതാണ് പൊലീസിനെ കുഴക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിക്കാണ് മിലിട്ടറി ക്യാമ്പിൽ നിന്ന് പരാതി നൽകിയിരിക്കുന്നത്.