കോഴിക്കോട്: എലത്തൂരിൽ ചെളി നീക്കത്തിന്റെ മറവിൽ വൻ മണൽ കടത്ത്. കോരപ്പുഴയുടെ നവീകരണത്തിന്റെ പേരിലാണ് കോടികൾ വിലമതിക്കുന്ന മണൽ കടത്തുന്നത്. തീരമേഖലയിൽ നിന്ന് മണൽ എടുക്കുന്നതോടെ ആശങ്കയിലാണ് 250 ഓളം കുടുംബങ്ങൾ.
കോരപ്പുഴയും കടലും സംഗമിക്കുന്ന അഴിമുഖത്തോട് ചേർന്നാണ് വൻ മണലെടുപ്പ്. കോരപ്പുഴ റെയിൽവേ പാലം മുതൽ അഴിമുഖം വരെ ചെളി നീക്കാനും ചെളി കലർന്ന മണൽ വിൽപ്പന നടത്തുന്നതിനുമാണ് കരാർ ഉള്ളത്. എന്നാൽ ചെളി കലർന്ന മണലിനു പകരം സ്വകാര്യ കരാർ കമ്പനി ഇപ്പോൾ ഇവിടെ നിന്ന് കടത്തുന്നത് കോടികൾ വിലമതിക്കുന്ന ശുദ്ധമായ മണലാണ്. ആറ് മണ്ണു മാന്തി യന്ത്രങ്ങളും നിരവധി ലോറികളും ഉപയോഗിച്ചാണ് മണൽ കടത്തുന്നത്. രാത്രിയിലും മണൽ കടത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രതിഷേധക്കാരെ കള്ളക്കേസിൽ കുടുക്കുന്നു എന്നും ആക്ഷേപമുണ്ട്. സംരക്ഷണ ഭിത്തി ഇല്ലാത്ത പ്രദേശമായതിനാൽ കടലേറ്റമുണ്ടായാൽ വീടുകളിൽ വെള്ളം കയറും.
മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് ജലസേചന വകുപ്പ് സൂപ്രണ്ടിങ് എൻജിനീയറുടെ നേതൃത്വത്തിൽ പദ്ധതി മേഖലയിൽ പരിശോധന നടത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി എ.കെ ശശീന്ദ്രനും ജില്ലാ കലക്ടർക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.