താമരശ്ശേരിക്ക് സമീപം വെളിമണ്ണയിൽ യുവാവിൻ്റെ പരാക്രമം. റോഡരികിൽ നിർത്തിയിട്ട കാർ, പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ച് തകർക്കുകയും വെളിച്ചെണ്ണ മില്ലിൽ തീയിടുകയും ചെയ്തു. സംഭവത്തിൽ പ്രതി അബ്ദുൾ റാസിഖിനെ താമരശ്ശേരി പരപ്പൻപൊയിലിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു
താമരശ്ശേരി ചുങ്കത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ എടുത്താണ് അബ്‌ദുൾ റാസിഖ് പരാക്രമം കാട്ടിയത്. വെളിമണ്ണയിൽ സ്വന്തം വീടിന് മുന്നിൽ റോഡ് സൈഡിൽ നിർത്തി ഇട്ടിരുന്ന കാർ ആദ്യം ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ താഴ്ചയിലേക്ക് മറിഞ്ഞ കാർ പൂർണമായും തകർന്ന അവസ്ഥയിലാണ്. പിന്നീട് അക്രമാസക്തനായ പ്രതി റാസിഖ് മേലേടത്ത് ജബ്ബാറിന്റെ ഗ്രീൻ പ്ലസ് എന്ന വെളിച്ചെണ്ണ മില്ലിന് തീയിട്ടു. ശബ്ദം കേട്ട് നാട്ടുകാർ ഉണർന്നതിനാൽ തീ ആളി പടരാതെ അണക്കാനായി. വെളിച്ചെണ്ണ മിൽ ഉടമയുടെ മറ്റൊരു സ്ഥാപനത്തിൽ അബ്‌ദുൾ റാസിഖ് മുൻപ് ജോലി ചെയ്തിരുന്നു.
മില്ലിന് സമീപത്തുണ്ടായിരുന്ന ആംബുലൻസിന്‍റെ ടയറും കത്തി നശിച്ചു. പിക്കപ്പ് വാനിന്‍റെ ടയർ പഞ്ചർ ആയതോടെ ഓമശേരി മങ്ങാടുള്ള പെട്രോൾ പമ്പിൽ എത്തി മറ്റൊരു പിക്കപ്പ് വാനുമായി ഇയാൾ കടന്നു കളഞ്ഞു. പെട്രോൾ പമ്പിലെ CCTV ദൃശ്യങ്ങളിൽ ആണ് അബ്‌ദുൾ റാസിഖ് ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. പെട്രോൾ പമ്പിൽ നിന്ന് എടുത്ത വാഹനവുമായി ഇയാൾ നേരെ സ്വന്തം വീട്ടിലേക്ക് ആണ് പോയത്. വീടിന് മുന്നിൽ വാഹനം നിർത്താൻ ആകില്ലെന്ന് പറഞ്ഞു തർക്കിച്ച പിതാവിനെയും അബ്‌ദുൾ റസാഖ് മർദിച്ചു. പെട്രോൾ പമ്പിലെ CCTVയിൽ നിന്നും വീട്ടുകാർ ആണ് റാസിഖിനെ തിരിച്ചറിഞ്ഞത്