മലപ്പുറം: അമരമ്പലത്ത് പുലി ശല്യത്തിന് അറുതിയായില്ല. ഇന്നലെ രാത്രിയും തോട്ടേക്കാട് നരിപ്പൊയിൽ ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശവാസികൾ വലിയ ഭീതിയിലാണ് കഴിയുന്നത്.
ഇന്നലെ രാത്രി 8.30ഓടെ നരിപ്പൊയിലിലെ കരിമ്പന ഷംനയുടെ വീടിന് സമീപമാണ് ആദ്യം പുലിയെ കണ്ടത്. വീട്ടിലുണ്ടായിരുന്നവർ ശബ്ദം കേട്ട് പുറത്തേക്ക് നോക്കിയപ്പോൾ പുലി മുറ്റം വഴി ഓടി തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിലേക്ക് മറയുകയായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് അമരമ്പലം ആർ.ആർ.ടി അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ, വാർഡ് അംഗം ടോണി വർഗീസ് എന്നിവർ സ്ഥലം സന്ദർശിച്ചു.
പുലിഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് അടിയന്തരമായി ജനജാഗ്രത സമിതി യോഗം വിളിക്കുകയും സുരക്ഷ നടപടികൾ ചർച്ച ചെയ്യുകയും ചെയ്തു. ഇതിന്റെ ഭാഗമായി പുലിയെ കണ്ട തോട്ടേക്കാട് ഭാഗങ്ങളിൽ നിരീക്ഷണത്തിനായി വനം വകുപ്പ് കാമറകൾ സ്ഥാപിച്ചു. പ്രദേശത്ത് പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ തീരുമാനമായിട്ടുണ്ട്. എന്നാൽ കൂട് എത്തിക്കാൻ ഒരാഴ്ചയോളം സമയമെടുക്കുമെന്നാണ് വനം വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്. പുലി ശല്യം തുടരുന്ന സാഹചര്യ ത്തിൽ രാത്രികളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.