ഐസിസി പുരുഷ ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിൽ ഇന്ന് ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ടൂർണമെന്റിലെ 27-ാം മത്സരമാണിത്. നിലവിൽ ഗ്രൂപ്പ് എ-യിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് പാകിസ്ഥാനെ പരാജയപ്പെടുത്തിയാൽ സൂപ്പർ എയിറ്റ് റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പിക്കാനാവും.
ആദ്യ മത്സരത്തിൽ അമേരിക്കയെയും രണ്ടാം പോരാട്ടത്തിൽ നമീബിയയെയും തകർത്താണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം വരുന്നത്. മറുഭാഗത്ത്, പാകിസ്ഥാനും മികച്ച ഫോമിലാണ്. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച അവർ അപരാജിത കുതിപ്പിലാണ് തുടരുന്നത്. നെതർലൻഡ്സിനെതിരായ ആവേശകരമായ വിജയത്തിന് ശേഷം അമേരിക്കയെയും അവർ പരാജയപ്പെടുത്തി. ഇന്നത്തെ മത്സരത്തിൽ ഇന്ത്യയെ വീഴ്ത്താനായാൽ പാകിസ്ഥാനും സൂപ്പർ എയിറ്റ് സാധ്യതകൾ സജീവമാക്കാം.
സൂര്യകുമാർ യാദവിന്റെ കീഴിൽ അണിനിരക്കുന്ന ഇന്ത്യയും സൽമാൻ അലി ആഗ നയിക്കുന്ന പാകിസ്ഥാനും നേർക്കുനേർ വരുമ്പോൾ കൊളംബോയിൽ ഒരു ക്ലാസിക് പോരാട്ടം തന്നെയാണ് ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നത്