തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തെരുവിലടക്കം പ്രക്ഷോഭം തുടർന്നിട്ടും സർക്കാർ മുഖം തിരിച്ചതോടെ തിങ്കളാഴ്ച മുതൽ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല ഒ.പി ബഹിഷ്കരണ സമരം ആരംഭിക്കും.
നിലവിലെ മറ്റു പ്രക്ഷോഭങ്ങൾ ശക്തമായി തുടരുന്നതിനൊപ്പം തിങ്കളാഴ്ച മുതൽ അനിശ്ചിതകാല അക്കാദമിക് ബഹിഷ്കരണവും മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 11ന് സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും പ്രതിഷേധ പ്രകടനം നടക്കും. വ്യാഴാഴ്ച ഡോക്ടർമാർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ഫെബ്രുവരി 25 മുതൽ യൂനിവേഴ്സിറ്റി പരീക്ഷാ ജോലികളും അനുബന്ധ പ്രവർത്തനങ്ങളും ബഹിഷ്കരിക്കും.
അതേസമയം, സമരം തുടരുമ്പോഴും അത്യാഹിത വിഭാഗം, ലേബർ റൂം, ഐ.സി.യു, കിടത്തി ചികിത്സ എന്നീ സേവനങ്ങൾ മുടക്കില്ല. നിലവിൽ മറ്റു മെഡിക്കൽ കോളജുകളിൽ ചട്ടപ്പടി സമരവും മെഡിക്കൽ ബോർഡ് ബഹിഷ്കരണവും തിരുവനന്തപുരത്ത് റിലേ നിരാഹാരവും തുടരുകയാണ്.