തിരുവനന്തപുരം: മാളിൽവെച്ച് മർദനമേറ്റ പോലീസുകാരനെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത് എന്തിനെന്ന് പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ. പോലീസുകാരെ അനാവശ്യമായി ഉപദ്രവിച്ചാൽ നടപടിയുണ്ടാകുമെന്നും മർദനത്തിനിരയായ പോലീസുകാരനെതിരേ നേരത്തേ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് വിശദമായി പരിശോധിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക് പറഞ്ഞു.
ഡ്യൂട്ടിയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർക്ക് പല പ്രശ്‌നങ്ങളും സംഭവിക്കാറുണ്ട്. അതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥന്റെ പിന്നാലെപോയി അനാവശ്യമായി ഉപദ്രവിച്ചാൽ ആരായാലും നടപടിയുണ്ടാകും. മുൻകാലങ്ങളിൽ നടന്ന സംഭവങ്ങൾ വിശദമായി പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വഞ്ചിയൂർ എ.ആർ. ക്യാമ്പിലെ പോലീസുകാരനായ മിഥുൻ റോയിയെ എസ്എഫ്‌ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചത്. തിരുവനന്തപുരം നഗരത്തിലെ ഷോപ്പിങ് മാളിലായിരുന്നു സംഭവം. കഴിഞ്ഞ പുതുവർഷാഘോഷത്തിനിടെ ശംഖുംമുഖത്ത് എസ്എഫ്‌ഐ പ്രവർത്തകരും പോലീസും തമ്മിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായിട്ടായിരുന്നു മർദനം. സംഭവത്തിൽ പോലീസുകാരനായ മിഥുൻ റോയിക്കും ഒപ്പമുണ്ടായിരുന്ന സഹോദരിക്കും എതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത് വിവാദമായിരുന്നു. അതേസമയം, മിഥുൻ നൽകിയ പരാതിയിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരേ ദുർബലമായ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരുന്നത്