തിരുവനന്തപുരം: പൊലീസുകാരനെ മർദിച്ച സംഭവത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. വിനയ്, സുർജിത് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. എസ്എഫ്ഐക്കാരുടെ മർദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതിൽ വൻ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് അറസ്റ്റ്.
എആർ ക്യാമ്പിലെ പൊലീസുകാരനായ മിഥുൻ റോയിക്കാണ് മാളിൽ വെച്ച് എസ്എഫ്ഐ പ്രവർത്തകരുടെ മർദനമേറ്റത്. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. മിഥുൻ തങ്ങളെ മർദിച്ചു എന്നാണ് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരുടെ പരാതി. ഇതിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം മിഥുനെതിരെ കേസെടുത്തതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
മിഥുൻ റോയിക്ക് എതിരെ കേസെടുത്തതിൽ പൊലീസ് സേനക്കുള്ളിൽ തന്നെ കടുത്ത അമർഷം ഉയർന്നതിന് പിന്നാലെയാണ് അറസ്റ്റ്. മിഥുനെതിരെ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കുമെന്ന് കമ്മീഷണർ കെ. കാർത്തിക് പറഞ്ഞിരുന്നു. സംഭവത്തിൽ ഫോർട്ട് എസിപിയോട് കമ്മീഷണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.
പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് എസ്എഫ്ഐക്കാരെ നേരിട്ട പൊലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് മിഥുൻ റോയിയുടെ പരാതി.