കൊളംബോ : ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ പാകിസ്താനെ 61 റൺസിന് പരാജപ്പെടുത്തി ഇന്ത്യ. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യ സൂപ്പർ എട്ടിലേക്ക് കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 176 റൺസ് ലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 114 റൺസിന് പുറത്താവുകയായിരുന്നു.
ടോസ് നേടിയ പാകിസ്താൻ നായകൻ സൽമാൻ അലി ആഗ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തിൽ അഭിഷേക് ശർമയെ പുറത്താക്കി പാകിസ്താൻ മികച്ചൊരു തുടക്കം നേടിയെങ്കിലും തിലക് വർമക്കൊപ്പം ചേർന്ന് ഇഷാൻ കിഷൻ ഇന്ത്യൻ സ്‌കോർ ബോർഡ് ചലിപ്പിച്ചു. 40 പന്തിൽ 10 ഫോറും 3 സിക്സുമടക്കം 77 റൺസ് നേടി ഇഷാൻ മടങ്ങുമ്പോൾ ഇന്ത്യ 88/2 എന്ന നിലയിലായിരുന്നു. പിന്നാലെ ഇറങ്ങിയ നായകൻ സൂര്യ കുമാർ യാദവ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഹർദിക് പാണ്ട്യ ഗോൾഡൻ ഡക്കായി മടങ്ങി. അവസാന ഓവറുകളിൽ റിങ്കു സിങ്, ശിവം ദുബെ എന്നിവർ കൂടി തിളങ്ങിയതോടെ ഇന്ത്യ 175 റൺസ് എന്ന ടോട്ടലിലെത്തി. പാകിസ്താനായി സൈം അയൂബ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഉസ്മാൻ താരിഖ്, സൽമാൻ ആഗ, ഷഹീൻ അഫ്രീദി എന്നിവർ ഓരോ വിക്കറ്റും നേടി.