തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഗുണനിലവാര മാനദണ്ഡ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ. വാക്‌സീൻ ഉൾപ്പെടെ സൂക്ഷിക്കുന്ന ഫാർമസികൾക്ക് താപനില നിയന്ത്രണത്തിന് സംവിധാനമോ ലൈസൻസോ ഇല്ല. റേഡിയോഗ്രഫി യൂണിറ്റിന്റെ ലൈസൻസ് മൂന്നു മാസം മുമ്പ് കാലഹരണപ്പെട്ടെന്നും ആശുപത്രിക്ക് ഫയർ എൻഒസി ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തി.
ക്ലിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് നിയമ പ്രകാരമുള്ള റജിസ്ട്രേഷന് മുന്നോടിയായുള്ള പരിശോധന റിപ്പോർട്ടിലാണ് വീഴ്ചകൾ അക്കമിട്ട് പറയുന്നത്. ഒപി /ഐപി ഫാർമസികൾക്ക് മാനദണ്ഡ പ്രകാരമുള്ള ഡ്രഗ് ലൈസൻസില്ല. നിശ്ചിത താപനിലയിൽ വാക്‌സീൻ ഉൾപ്പെടെ സൂക്ഷിക്കുന്ന ഫാർമസികൾക്ക് താപനില നിയന്ത്രണത്തിന് സംവിധാനമില്ലെന്നതും ഗുരുതര വീഴ്ച.
ഒരു റേഡിയോഗ്രഫി യൂണിറ്റിന്റെ ലൈസൻസ് കഴിഞ്ഞ നവംബർ 28 നും രണ്ടാമത്തെ യൂണിറ്റിന്റെ ലൈസൻസ് കാലാവധി ഡിസംബർ ഒന്നിനും അവസാനിച്ചു.
ജീവനക്കാർക്കോ രോഗികൾക്കോ റേഡിയേഷൻ കാരണമുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാതെ അതീവ സുരക്ഷിതമായി പ്രവർത്തിക്കേണ്ടതാണ് എക്സ്റേ ഉൾപ്പെടെ എടുക്കുന്ന റേഡിയോഗ്രഫി യൂണിറ്റുകൾ. ദുരുപയോഗത്തിന് സാധ്യതയുള്ള നർകോട്ടിക് മരുന്നുകൾ സൂക്ഷിക്കാനും ലൈസൻസില്ല.
ഉപകരണങ്ങൾ അണുബാധ മുക്തമാക്കാനുള്ള സംവിധാനം കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിലുണ്ട്. തീപിടിത്തത്തിന് ഏറെ സാധ്യതയുള്ള പഴയ കെട്ടിടങ്ങളും വയറിങും ഉള്ള ആശുപത്രിയിൽ ഫയർ ഡിപ്പാർട്മെന്റ് നല്കേണ്ട ഫയർ എൻഒസിയും പൊലൂഷൻ സർട്ടിഫിക്കറ്റും ഇല്ലെന്നും കണ്ടെത്തി. മരുന്നുകൾ സൂക്ഷിക്കുന്നത് മാനദണ്ഡപ്രകാരമല്ലെന്നും തെളിഞ്ഞു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നിർബന്ധമാണ് ഈ ലൈസൻസുകളെല്ലാം.