വയനാട്: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് കുപ്പാടി മൂന്നാം മൈൽ സ്വദേശിയിൽ നിന്നും പണം തട്ടിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ. പൊള്ളാച്ചി മക്കിനംപട്ടി എസ്.വി. ഗാർഡൻ വിഗ്നേഷ് (29) ആണ് സൈബർ പോലീസിന്റെ പിടിയിലായത്.
2024 ഡിസംബർ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ട് വ്യാജ ട്രേഡിങ് പ്ലാറ്റ്‌ഫോം നിർമ്മിച്ചായിരുന്നു തട്ടിപ്പ്. വിവിധ അക്കൗണ്ടുകളിലായി 31,48,000 രൂപയാണ് ഇയാൾ പരാതിക്കാരനിൽ നിന്നും തട്ടിയെടുത്തത്.
പ്രതി ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിനെതിരെ 14 സംസ്ഥാനങ്ങളിലായി 29 ഓളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ മൂന്നേകാൽ കോടിയോളം രൂപയാണ് ഈ അക്കൗണ്ടിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതെന്ന് പോലീസ് കണ്ടെത്തി.
സൈബർ ക്രൈം ഇൻസ്‌പെക്ടർ ഷജു ജോസഫ്, എസ്.ഐ എ.വി. ജലീൽ എന്നിവരടങ്ങിയ സംഘമാണ് പൊള്ളാച്ചിയിൽ നിന്നും പ്രതിയെ പിടികൂടിയത്.