തിരുവനന്തപുരം: കെ- ടെറ്റ് യോഗ്യതയിൽ സുപ്രീംകോടതിവിധി നടപ്പിലാക്കിക്കൊണ്ട് തന്നെ അധ്യാപകരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ. അധ്യാപകര്‍ക്ക് ശമ്പളം മുടങ്ങാതിരിക്കാന്‍ കെ ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് ഇളവ് നല്‌കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. രണ്ടു വർഷത്തിനുള്ളിൽ കെ-ടെറ്റ് നേടണം എന്ന വ്യവസ്ഥയിൽ, 2025 സെപ്തംബർ ഒന്നിന് മുൻപ് നിയമനം ലഭിച്ചതും സമാന യോഗ്യതകളായ നെറ്റ്, സെറ്റ്, എംഫിൽ, പിഎച്ച്ഡി. എന്നിവയുള്ള എല്ലാവർക്കും നിയമന അംഗീകാരം നൽകും. ആ സമയം വരെ ശമ്പളമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും, കെ ടെറ്റ് പാസാക്കാത്തവർക്ക് ശമ്പളം നിഷേധിക്കില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാണ്. പെട്ടെന്നൊരു മാറ്റം അധ്യാപകരെ ബാധിക്കുമെന്നതിനാൽ 2012ന് മുൻപ് നിയമിക്കപ്പെട്ടവർക്ക് സർക്കാർ ഇളവ് നൽകിയിരുന്നു. എന്നാൽ, ഇത്തരം ഇളവുകളെ നിരാകരിച്ചുകൊണ്ടും കെ-ടെറ്റ് ഇല്ലാത്തവരെ സർവീസിൽ നിന്ന് നീക്കണമെന്നും ഉത്തരവിട്ട് 2025 സെപ്തംബർ ഒന്നിന് സുപ്രീംകോടതി വിധി പുറപ്പെടുവിപ്പിച്ചു. ഇരുപതിനായിരത്തോളം അധ്യാപകരുടെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന വിഷയമായി വിധി മാറി. ഈ സാഹചര്യത്തിലാണ് സർക്കാർ തീരുമാനമെന്നും മന്ത്രി അറിയിച്ചു.