പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണവുമായി സഹകരിക്കാൻ മൊബൈൽ കമ്പനികൾക്ക് നിർദേശം നൽകി കോടതി. പ്രതികളുടെ ഫോൺ വിളി വിശദാംശങ്ങൾ, ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൈമാറണമെന്ന് കോടതി ഉത്തരവിട്ടു. എസ് ഐ ടി ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാൻ മൊബൈൽ സേവന ദാതാക്കൾക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. എസ് ഐ ടി ആവശ്യപ്രകാരമാണ് ഹൈക്കോടതി ഉത്തരവ്.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഹൈക്കോടതിയിൽ അടച്ചിട്ട മുറിയിലാണ് വാദം തുടങ്ങിയത്. അന്വേഷണ പുരോഗതി റിപ്പോർട്ട് എസ് പി ഹാജരാക്കി. സാമ്പിൾ എടുക്കാൻ നടപടികൾ സ്വീകരിച്ചുവെന്ന് കോടതിയിൽ അറിയിച്ചു. പ്രതികളുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ ശേഖരിക്കാനുള്ള നടപടികൾ തുടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. മൊബൈൽ സേവന ദാതാക്കൾ സഹകരിച്ചാൽ മാത്രമേ ഈ അന്വേഷണം പൂർത്തിയാക്കാൻ കഴിയുകയുള്ളൂവെന്നും എസ് പി പറഞ്ഞു.
ഇതോടെയാണ് 4 മൊബൈൽ കമ്പനികൾ സഹകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. പ്രതികളുടെ ഫോൺ വിശദാംശങ്ങൾ ലഭ്യമാക്കാൻ കമ്പനികൾ സഹകരിക്കണമെന്നും എസ് ഐ ടി ആവശ്യപ്പെടുന്ന വിവരങ്ങൾ കൈമാറണമെന്നും ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.