താമരശ്ശേരി: പത്താംക്ലാസുകാരൻ സഹപാഠികളുടെ മർദനമേറ്റ് മരിച്ച കേസിൽ പിടിയിലായ കുട്ടികളുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.രക്ഷിതാക്കളുടെ പിന്തുണയോടെയാണ് പ്രതികൾ തന്റെ മകനെ കൊലപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് പറഞ്ഞു. സംഘങ്ങളായി തിരിഞ്ഞു അഞ്ചു പ്രതികളുടെയും വീട്ടിലെത്തിയ പോലീസ് പ്രതികളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ പരിശോധിച്ചു.
മർദനതിനുപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പിടിയിലായ പ്രതികളെ കൂടാതെ മറ്റാർക്കെങ്കിലും ആക്രമണത്തിൽ പങ്കുണ്ടോയെന്നത് അന്വേഷിക്കുന്നുണ്ട്. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.അതേസമയം, പ്രതികളുടെ രക്ഷിതാക്കളുടെ അറിവോടെ നടന്ന ആസൂത്രിതമായ കൊലപാതകമാണെന്ന് ഷഹബാസിന്റെ പിതാവ് പറഞ്ഞു. പ്രതികളുടെ ബന്ധുക്കൾ രാഷ്ട്രീയ സ്വാധീനമുള്ളവരായതിനാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഷഹബാസിന്റെ പിതാവ് പങ്കു വെച്ചു.