താമരശ്ശേരി: ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതികളായ വിദ്യാർത്ഥികളെ എസ്എസ്എൽസി പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരായ ഹർജി ഹൈക്കോടതി ബുധനാഴ്ച്ചത്തേക്ക് മാറ്റി. ഷഹബാസിന്റെ പിതാവാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇരയ്ക്കും അവകാശങ്ങളുണ്ടെന്നാണ് ഷഹബാസ് പിതാവ് കോടതിയിൽ വാദിച്ചത്. ചെറിയ കുറ്റകൃത്യങ്ങളിൽ പോലും പ്രതികളായവരെ ഡീ ബാർ ചെയ്യാറുണ്ടെന്നും ഷഹബാസിന്റെ പിതാവ് ഹൈക്കോടതിയിൽ വാദിച്ചു.
പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ഷഹബാസ് വധക്കേസിലെ പ്രതികളായ അഞ്ച് വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷയെഴുതിയത്. പ്രതികളെ പാർപ്പിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജുവൈനൽ ഹോമിൽ തന്നെയാണ് പ്രതികൾക്ക് പരീക്ഷ കേന്ദ്രമൊരുക്കിയത്. പ്രതികളെ പാർപ്പിച്ചിരുന്ന വെള്ളിമാട് കുന്ന് ജുവനൈൽ ഹോമിന് പരിസരത്തെ സ്‌കൂളുകളാണ് പരിഗണിച്ചത് എങ്കിലും അവിടേക്കും പ്രതിഷേധം വ്യാപിക്കുമെന്നതിനാൽ ജുവനൈൽ ഹോം തന്നെ പരീക്ഷ കേന്ദ്രമാക്കാൻ തീരുമാനിക്കുകയായിരുന്നു.