മലപ്പുറം :തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പരിക്കേറ്റ രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി. ഓട്ടോ മറിഞ്ഞ് കാലിന് പരിക്കേറ്റ യുവതി ഡോക്ടറെ കാത്തിരുന്നത് അരമണിക്കൂർ. ഒടുവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ഫെബ്രുവരി 28 നാണ് സംഭവം നടക്കുന്നത്. തിരൂരങ്ങാടിയിലെ സമീപത്തെ ക്ഷേത്രത്തിൽ നൃത്തപരിപാടിക്കെത്തിയവർ സഞ്ചരിച്ചിരുന്ന ഓട്ടോയാണ് മറിഞ്ഞത്. ഉടൻ തന്നെ നാട്ടുകാർ ഇവരെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. ഓട്ടോറിക്ഷ കാലിന് മുകളിലേക്ക് വീണ വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
വേദന കൊണ്ട് പുളഞ്ഞ ഇവരെ ക്വാഷാലിറ്റിയിൽ എത്തിച്ചെങ്കിലും ഡോക്ടർ പരിശോധിക്കാൻ എത്തിയില്ല. കൂടെയുണ്ടായിരുന്നവർ നിരവധി തവണ ഡോക്‌ടറോട് പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല.ഫോണിൽ മണിക്കൂറോളം സംസാരിക്കുകയായിരുന്നെന്നും തന്നെ വന്നു നോക്കാൻപോലും മുതിർന്നില്ലെന്നും യുവതി പറയുന്നു. തുടർന്ന് രോഗിയുടെ കൂടെയുണ്ടായിരുന്നവർ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് ചികിത്സ തേടിയത്.
അതേസമയം,തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഇതുപോലെയുള്ള നിരവധി സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന് ആക്ഷേപമുയരുന്നുണ്ട്.