ഇരിക്കൂർ :ഊരത്തൂരിൽ കശുവണ്ടി പെറുക്കൽ ജോലിക്ക് വയനാട്ടിൽനിന്നെത്തിയ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. ഭർത്താവ് ബാബുവിനെ (41) പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാവിലെയാണ് വയനാട് തലപ്പുഴ പെരിയ ഇരുമനത്തൂർ കാരിമന്തം പണിയ ഉന്നതിയിലെ ആലാറ്റിൽ രജനിയെ (37) താമസസ്ഥലമായ കശുമാവിൻതോട്ടിലെ കെട്ടിടത്തിൽ മരിച്ചനിലയിൽ കണ്ടത്തിയത്.
മൃതദേഹപരിശോധനയിൽ വയറിനേറ്റ ചവിട്ടും തല നിലത്തടിച്ചതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് കണ്ടെത്തി.ഞായറാഴ്ച രാത്രി മദ്യലഹരിയിൽ ഭാര്യയുമായി വഴക്കുണ്ടായതായി പ്രതി സമ്മതിച്ചിട്ടുണ്ട്. അതിന് ശേഷം കിടന്നുറങ്ങിയെന്നും രാവിലെ ഭാര്യയെ മരിച്ചനിലയിൽ കാണുകയായിരുന്നുവെന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്.
ബ്ലാത്തൂർ സ്വദേശി ആഷിഖ് പാട്ടത്തിനെടുത്ത തോട്ടത്തിൽ കശുവണ്ടി പെറുക്കാൻ വന്ന ഇവർ ചെങ്കല്ല് കൊത്തി ഒഴിവാക്കിയ ഊരത്തൂരിലെ പണയിൽ കെട്ടിയ ഷെഡിലായിരുന്നു താമസിച്ചിരുന്നത്.
സമീപത്തെ മുറിയിൽ താമസിക്കുന്ന ഇവരുടെ ബന്ധുവായ മിനിയാണ് രജനി മരിച്ചുകിടക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. മിനിയും ഭർത്താവ് ബാബുവും ഇതേ തോട്ടത്തിലാണ് പണിയെടുക്കുന്നത്. രാത്രിയിൽ നടന്ന വഴക്കിനെപ്പറ്റി ഇവർ പോലീസിന് മൊഴി നൽകിയിരുന്നു.
കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി ഡിവൈഎസ്‌പി പി.കെ. ധനഞ്ജയ ബാബു, ഇരിക്കൂർ എസ്എച്ച്ഒ രാജേഷ് ആയോടൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷംരജനിയുടെ മൃതദേഹം വയനാട് തലപ്പുഴയിലേക്ക് കൊണ്ടുപോയി.