തൃശൂർ: റോഡരികിലിട്ട് കാർ റിപ്പയർ ചെയ്‌തതുമായി ബന്ധപ്പെട്ട തർക്കത്തിൽ അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തിയ പ്രതിയ്ക്ക് മൂന്ന് ജീവപര്യന്തം കഠിന തടവും 20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പല്ലിശേരി സ്വദേശിയായ കിഴക്കൂടൻ വീട്ടിൽ വേലപ്പനെയാണ് (62) തൃശൂർ പട്ടികജാതി പട്ടികവർഗ അതിക്രമങ്ങൾ തടയുന്നതിനായുള്ള സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പല്ലിശേരി സ്വദേശി ചന്ദ്രനേയും മകൻ ജിതിൻ കുമാറിനേയുമാണ് ഇയാൾ കുത്തിക്കൊലപ്പെടുത്തിയത്.
കേസിൽ വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തം, മൂന്ന് വർഷവും ഒരു മാസവും തടവ്, 20,50,500 രൂപ പിഴ എന്നിവയാണ് വിധിച്ചത്. പിഴ സംഖ്യയിൽ നിന്ന് 10 ലക്ഷം രൂപ കൊല്ലപ്പെട്ട ജിതിൻ കുമാറിൻന്റെ ഭാര്യ നീനുവിനും 5 ലക്ഷം രൂപ കൊല്ലപ്പെട്ട ചന്ദ്രന്റെ ഭാര്യ രാധയ്ക്കും നൽകണമെന്നും വിധിയിൽ പറയുന്നു.
ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പല്ലിശ്ശേരിയിൽ 2022 നവംബർ 28ന് രാത്രി 10.45 മണിയോടെയായിരുന്നു രണ്ട് കുടുംബങ്ങളെ അനാഥമാക്കിയ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. വാഹനങ്ങളിൽ സൗണ്ട് സിസ്റ്റങ്ങൾ ഘടിപ്പിക്കുന്ന ജോലിയാണ് ജിതിൻകുമാർ ചെയ്തിരുന്നത്. റോഡരികിൽ ഒരു കാറിൽ ആംപ്ലിഫയർ ഫിറ്റ് ചെയ്യുമ്പോൾ പരിസരവാസിയായ വേലപ്പൻ വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് ജിതിൻകുമാറിനെയും അച്ഛൻ ചന്ദ്രനേയും കുത്തിക്കൊപ്പെടുത്തുകയായിരുന്നു. 2008 ൽ ചേർപ്പ് ഗവ. ആശുപത്രിയിൽ വച്ച് ജോഷി എന്ന യുവാവിനെ കുത്തിക്കൊന്ന കേസടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ചേർപ്പ് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ് പ്രതി വേലപ്പൻ.
ചേർപ്പ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ജെ ജെയ്‌സൺ, ഇൻസ്പെക്ടർ ടി വി ഷിബു, ഇരിഞ്ഞാലക്കുട ഡിവൈഎസ്‌പി ബാബു. കെ തോമസ് എന്നിവരാണ് കേസ് അന്വേഷിച്ചത്. ഗ്രേഡ് എസ്ഐമാരായ ദിലീപ്‌കുമാർ ടിജി, സുമൽ പി.എ, സരസപ്പൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കേസ് വിസ്താര വേളയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത് ലെയ്‌സൺ ഓഫിസറായ സിജിത്താണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ കെ. കൃഷ്‌ണൻ ഹാജരായി.