കോഴിക്കോട്: മോദി സർക്കാറിന്‍റെ വിവാദ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ (കെ.സി.ബി.സി) നിലപാടിനെ രൂക്ഷമായി വിമർശിച്ച് ഫാ. അജി പുതിയാപറമ്പിൽ. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടേത് സാമൂഹിക അവിവേകവും രാഷ്ട്രീയ നിരക്ഷരതയുമാണെന്ന് ഫാ. അജി പുതിയാപറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.
വഖഫ് ബില്ലിനെ പരസ്യമായി പിന്തുണച്ചതും അനുകൂലിച്ച് വോട്ട് ചെയ്യാൻ കേരളത്തിലെ എം.പിമാരോട് ആവശ്യപ്പെട്ടതും തികഞ്ഞ രാഷ്ട്രീയ പാപ്പരത്തമാണ്. എന്തിനാണ് വളരെ അപകടം നിറഞ്ഞതും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതുമായ സാമുദായിക ധ്രുവീകരണ ഫോർമുലയുമായി കെ.സി.ബി.സി. മുന്നോട്ട് വന്നതെന്നും അതറിയാൻ ഓരോ കത്തോലിക്ക വിശ്വാസിക്കും താൽപര്യമുണ്ടെന്നും ഫാ. അജി പുതിയാപറമ്പിൽ എഫ്.ബി പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
ഫാ. അജി പുതിയാപറമ്പിൽ ഫേസ്ബുക്ക് പോസ്റ്റ്
വഖഫ് ബിൽ പിന്തുണ: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടേത് സാമൂഹിക അവിവേകവും രാഷ്ട്രീയ നിരക്ഷരതയും
വഖഫ് ബില്ലിനെ പരസ്യമായി പിന്തുണച്ചതും അങ്ങനെ ചെയ്യാൻ കേരളത്തിലെ എം.പിമാരോട് ആവശ്യപ്പെട്ടതും തികഞ്ഞ രാഷ്ട്രീയ പാപ്പരത്തമായെന്ന കാര്യത്തിൽ സംശയമേതുമില്ല. അതീവ സെൻസിറ്റീവായ വഖഫ് വിഷയത്തിൽ ഇങ്ങനെയായിരുന്നോ ഇടപെടേണ്ടിയിരുന്നത്? കേരള കത്തോലിക്കാ മെത്രാൻ സമിതി ഇനിയെങ്കിലും ആത്മപരിശോധന നടത്തണം.
വഖഫ് ബില്ലിന്റെ സ്ഥാനത്ത് ചർച്ച് ബിൽ ആയിരുന്നു എന്ന് കരുതുക. മെത്രാൻ സമിതി ചെയ്തതു പോലെ ഇവിടുത്തെ മുസ്ലീം നേതൃത്വം പെരുമാറിയാൽ ക്രിസ്ത്യൻ സമൂഹത്തിന് എന്താണ് തോന്നുക? എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ!!!
ആ ബില്ലിൽ സഭാ സ്വത്തുക്കളുടെ മാനേജ്മെൻറ് കമ്മിറ്റിയിൽ അക്രൈസ്തവരായ രണ്ടു പേർ ഉണ്ടാകുമെന്നറിഞ്ഞിട്ടും മുസ്ലീം സമൂഹം അതിനെ ശക്തമായി പിന്തുണച്ചാൽ അവരോട് ഇവിടുത്തെ ക്രിസ്ത്യൻ സമൂഹത്തിന് സൗഹൃദം തോന്നുമോ?
ഇനി മുതൽ അക്രൈസ്തവരായ ആരും ക്രൈസ്തവർക്ക് സ്വത്ത് ദാനം ചെയ്യാൻ പാടില്ല എന്ന വ്യവസ്ഥ ആ നിയമത്തിൽ ഉണ്ടെന്നറിഞ്ഞിട്ടും അവർ അതിനെ പിന്തുണച്ചാൽ എന്തായിരിക്കും നമ്മുടെ നിലപാട്?
എന്നാൽ മനസ്സിലാക്കുക; നിലവിൽ പാസായ വഖഫ് ബില്ലിൽ (Unified Waqf Management Enforcement Efficiency Development (UMEED)) മേല്പറഞ്ഞ ഭരണഘടനാ വിരുദ്ധമായതും മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ വകുപ്പുകൾ ഉണ്ട്. നിയമത്തിൻറെ കരട് വായിക്കാതെയാണോ മെത്രാൻമാർ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചത്? ആകാൻ വഴിയില്ല.
ബില്ലിനെ പിന്തുണയ്ക്കാൻ പരസ്യമായി ആവശ്യപ്പെട്ടതിലൂടെ വളരെ അപകടകരമായ ഒരു രാഷ്ട്രീയ സാമുദായിക വിഭജന ഫോർമുലയാണ് കെ.സി.ബി.സി. പാർലമെന്റ് അംഗങ്ങളുടെ മുന്നിൽ വച്ചത്: 'ഒന്നുകിൽ ഞങ്ങളോടൊപ്പം; അല്ലെങ്കിൽ അവരോടൊപ്പം' !!!!!! ഇങ്ങനെയൊരു വിഭജന സമവാക്യം വേണമായിരുന്നോ?? രാഷ്ട്രീയ അക്ഷരജ്ഞാനം അശേഷമില്ലാത്ത ആരുടെയോ
തലയിലുദിച്ച അവിവേകമാണിത്. കഷ്ടം!!!!
ഒന്നു ചിന്തിക്കുക...
ഒരു ദേശീയ പാർട്ടിക്ക് പ്രാദേശിക വിഷയങ്ങളെ മാത്രം അടിസ്ഥാനമാക്കി തീരുമാനം എടുക്കാൻ പറ്റുമോ? കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നിർദ്ദേശം ആഗോള കത്തോലിക്കാ സഭ അതുപോലെ കണക്കിലെടുക്കണം എന്നുണ്ടോ? പോട്ടെ, ഇവിടുത്തെ പ്രാദേശിക പാർട്ടികൾ പോലും മെത്രാൻ സമിതിയുടെ അഭ്യർഥന നിരസിച്ചു. (ഇങ്ങനെ ഒരു സാഹചര്യം തീർത്തും ഒഴിവാക്കേണ്ടതായിരുന്നു).
വഖഫ് ഭേദഗതി ബിൽ ഒരു ക്രിസ്ത്യൻ മുസ്ലീം പ്രശ്നമായി കേരളത്തിൽ അവതരിപ്പിക്കാനും അതിലൂടെ സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനും ആരൊക്കെയോ ആഗ്രഹിച്ചിരുന്നു എന്നു വേണം കരുതാൻ. അവരതിൻ്റെ സ്ക്രിപ്റ്റും സെറ്റും തയ്യാറാക്കി. അറിഞ്ഞോ അറിയാതെയോ , കെ.സി.ബി.സിയും അതിൻ്റെ ഭാഗമായി.
വഖഫ് ബോർഡുമായി കേസുകൾ നടത്തുന്നത് ക്രിസ്ത്യാനികൾ മാത്രമാണോ? ഇന്ത്യയിൽ വഖഫ് ബോർഡിനെതിരെ നാല്പതിനായിരത്തിലധികം കേസുകളുണ്ട് (40951). അതിൽ പതിനായിരത്തോളം കേസുകൾ (9942) മുസ്ലീം കമ്മ്യൂണിറ്റിയിൽ നിന്നാണ്. കേരളത്തിലും, വിവിധ മതങ്ങളിലും പാർട്ടികളിലും പെട്ടവർ വഖഫ് ബോർഡുമായി കേസ് നടത്തുന്നുണ്ട്.
മുനമ്പത്തും ഉണ്ട് വിവിധ മതങ്ങളിലുള്ളവർ. നിലവിലെ വഖഫ് നിയമത്തിൽ ചില ഭേദഗതികൾ വേണമെന്ന് ആഗ്രഹിച്ചിരുന്നവരാണ് അവരൊക്കെ. ഇതൊന്നും അറിയാതെയും പഠിക്കാതെയുമാണോ മെത്രാൻ സമിതി ഈ വിഷയത്തിൽ ഇടപെട്ടത്?
ഇത്തരം രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചതിന് പിന്നിൽ മുനമ്പം ജനതയുടെ പ്രശ്നം പരിഹരിക്കുക മാത്രമായിരുന്നോ ലക്ഷ്യം എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താൻ കഴിയുമോ?
പ്രതിപക്ഷം എതിർത്താലും വഖഫ് ബിൽ പാസാക്കാനുള്ള അംഗബലം ഭരണപക്ഷത്തിനുണ്ട് എന്നത് ഏത് രാഷ്ട്രീയ വിദ്യാർഥിക്കും അറിയുന്ന കാര്യമല്ലേ? എന്നിട്ടും എന്തുകൊണ്ടാണ് വളരെ അപകടം നിറഞ്ഞതും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതുമായ സാമുദായിക ധ്രുവീകരണ ഫോർമുലമായി കെ.സി.ബി.സി. മുന്നോട്ട് വന്നത്??? അതറിയാൻ ഓരോ കത്തോലിക്കാ വിശ്വാസിയും താൽപര്യപ്പെടുന്നുണ്ട്.
അതിനിടെ, വഖഫ് ഭേദഗതി ബില്ലിൽ പരിഹാരമുണ്ടാകുമെന്ന് മുനമ്പം നിവാസികൾ വിചാരിച്ചെന്നും എന്നാൽ, കേന്ദ്ര സർക്കാർ വഞ്ചിക്കുകയായിരുന്നുവെന്നും അൽമായ മുന്നേറ്റം നേതാവ് ഷൈജു ആന്‍റണി പ്രതികരിച്ചത്. വഖഫ് ഭേദഗതി ബിൽ വരുമ്പോൾ മുനമ്പം നിവാസികൾക്ക് പരിഹാരം കിട്ടുമെന്നാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം മുഴുവനും സത്യസന്ധമായി വിചാരിച്ചത്. ഭേദഗതി ബിൽ വായിച്ചാൽ മുനമ്പം നിവാസികളുടെ അടുത്ത തലമുറ പോലും കോടതി കയറി നിരങ്ങുക എന്നല്ലാതെ മറ്റൊരു പരിഹാരമില്ലെന്ന് മനസിലാകുമെന്നും ഷൈജു ആന്‍റണി വ്യക്തമാക്കി.
വഖഫ് ബില്ലിൽ മുനമ്പം ജനതക്ക് ഗുണം ചെയ്യുന്ന ഒരു സെക്ഷൻ എഴുതി ചേർത്തിരുന്നെങ്കിൽ പ്രശ്നത്തിന് പരിഹാരമാകുമായിരുന്നു. നേരത്തെയുള്ള വഖഫ് നിയമം സെക്ഷൻ 97ൽ കേരള സർക്കാറിന് നിർദേശം കൊടുക്കാമെന്നും അങ്ങനെ നിർദേശം കൊടുത്താൽ വഖഫ് ബോർഡ് പാലിക്കാൻ നിർബന്ധിതരാണെന്നും കൃത്യമായി പറയുന്നുണ്ട്.
ഇത്തരത്തിൽ നിർദേശം കൊടുക്കാനുള്ള നടപടിയുടെ ഭാഗമായാണ് കേരള സർക്കാർ കമീഷനെ വെക്കുകയും അതുവഴി നിർദേശം നൽകാനുമാണ് പരിശ്രമിക്കുന്നത്. വഖഫ് ഭേദഗതി നിയമത്തിലെ ഏത് സെക്ഷൻ വഴി മുനമ്പം പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന് വൈദികർക്കും മുനമ്പം സമരസമിതി നേതാക്കൾക്കും യാതൊരു ഉറപ്പുമില്ലെന്നും ഷൈജു ആന്‍റണി ചാനൽ ചർച്ചയിൽ വ്യക്തമാക്കി.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് കേന്ദ്ര മന്ത്രിമാർ പാർലമെന്‍റിന്‍റെ അകത്തും പുറത്തും പറഞ്ഞിരുന്നത്. മുനമ്പത്തെ സമരപ്പന്തൽ സന്ദർശിച്ച ബി.ജെ.പി നേതാക്കളും ഈ വാഗ്ദനമാണ് നിവാസികൾക്ക് മുമ്പാകെ വെച്ചത്.
എന്നാൽ, പാർലമെന്‍റ് പാസാക്കിയ ഭേദഗതി ബില്ലിൽ മുനമ്പം വഖഫ് ഭൂമിയുടെ റവന്യു അധികാരം ലഭിക്കുന്നതിന് യാതൊരു നിർദേശവുമില്ല എന്നതാണ് വസ്തുത. അതേസമയം, വഖഫ് ട്രൈബ്യൂണൽ വിധി കൽപിക്കുന്ന ഭൂമി തർക്കത്തിൽ അപ്പീൽ കോടതിയെ സമീപിക്കാൻ സാധിക്കുമെന്നാണ് ബില്ലിൽ പറയുന്നത്. എന്നാൽ,ഈ ഭേദഗതിക്ക് മുൻകാല പ്രാബല്യം നൽകാത്ത സാഹചര്യത്തിൽ മുനമ്പം ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുനമ്പം നിവാസികൾക്ക് കോടതിയെ സമീപിക്കാൻ സാധിക്കില്ല.
മുനമ്പവും വഖഫ് ഭേദഗതിയും തമ്മില്‍ ബന്ധമില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടിയത്. മുനമ്പത്തേത് സംസ്ഥാന സര്‍ക്കാറിനും വഖഫ് ബോര്‍ഡിനും 10 മിനിട്ട് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമാണ്. വഖഫില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടു വരുന്നതിനു വേണ്ടിയുള്ളതായിരുന്നു ഭേദഗതികള്‍. അതിനെ മുനമ്പം വിഷയവുമായി കൂട്ടിക്കെട്ടാന്‍ ചില ശക്തികള്‍ ശ്രമിച്ചു. മുനമ്പം വിഷയവും വഖഫ് ഭേദഗതിയും തമ്മില്‍ ഒരു ബന്ധവുമില്ല.
കേരളത്തിലെ മുഴുവന്‍ മുസ് ലിം സംഘടനകളും ക്രൈസ്തവ സംഘടനകളും മുനമ്പത്തെ ജനങ്ങളെ അവിടെ നിന്നും ഇറക്കി വിടരുതെന്നും സ്ഥിരമായ ആവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അത് സംബന്ധിച്ച് ഒരു തര്‍ക്കവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത സംഘടനകള്‍ക്കുമില്ല. മുനമ്പത്തിന്റെ മറവില്‍ വഖഫ് ബില്‍ പാസാക്കാന്‍ ശ്രമം നടത്തി.
വഖഫ് ബില്‍ പാസാക്കിയതു കൊണ്ട് മുനമ്പത്തെ പ്രശ്‌നം പരിഹരിക്കപ്പെടുമോ? തീരാന്‍ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രബല്യമില്ല. എന്നിട്ടും ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തി ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണ്. രണ്ട് മതങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കി മുതലെടുപ്പ് രാഷ്ട്രീയം നടത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി