പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 50 രൂപയാണ് വർദ്ധിപ്പിച്ചത്. ഉജ്വല പദ്ധതി പ്രകാരമുള്ള എൽപിജിയുടെ വില 550 രൂപയാകും. ഉജ്വലയ്ക്ക് കീഴിൽ 14.2 കിലോഗ്രാം എൽപിജിയുടെ വില 500 ൽ നിന്ന് 550 ആയും ഉജ്ജ്വല അല്ലാത്തവർക്ക് 803 ൽ നിന്ന് 853 ആയും ആണ് വർധിപ്പിച്ചിരിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രി മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില വിർധിപ്പിച്ചിരുന്നു. 41 രൂപയായിരുന്നു വർധിപ്പിച്ചത്. ഇന്ധന നികുതി വർധിപ്പിച്ച് മണിക്കൂറുകൾക്കകമാണ് പാചക വാതക വിലയും വർധിപ്പിച്ചിരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയാണ് കേന്ദ്ര സർക്കാർ വർധിപ്പിച്ചത്. ലിറ്ററിന് രണ്ട് രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി നിലവിൽ വരും.
അതേസമയം ചില്ലറ വില്പനയിൽ വിലക്കയറ്റം ഉണ്ടാകില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞതിനാൽ അധിക തീരുവ പൊതുമേഖലാ എണ്ണക്കമ്പനികൾ വഹിക്കുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. അമേരിക്കൻ ഭരണകൂടത്തിൻറെ പ്രതികാര തീരുവകൾ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനിൽക്കുന്നതിനാൽ, ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് കേന്ദ്ര നടപടി.