ആലപ്പുഴ :അമ്മയുടെ വീട്ടിൽ വന്ന ആറുവയസ്സുകാരൻ എർത്ത് വയറിൽനിന്ന് ഷോക്കേറ്റു മരിച്ചു. തിരുവല്ല പെരിങ്ങര കൊല്ലവറയിൽ ഹാബേൽ ഐസക്കിന്റെയും ശ്യാമയുടെയും മകൻ ഹമീനാണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ശ്യാമയുടെ കൈതവടക്ക് കോയിത്താഴത്ത് വീട്ടിലായിരുന്നു അപകടം. വീടിന്റെ ഭിത്തിയോടു ചേർന്ന് മണ്ണിൽ കളിക്കുന്നതിനിടെ എർത്ത് കമ്പിയിൽ തൊട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.
വഴിയാത്രക്കാരാണ് കുട്ടി വീണുകിടക്കുന്നതു കണ്ടത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ.തിരുവല്ല പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ സ്‌കൂളിലെ യുകെജി വിദ്യാർഥിയാണ് ഹമീൻ. സഹോദരി: ഹമീമ. അച്ഛൻ ഹാബേലിന് ഖത്തറിലാണു ജോലി.
സോക്കറ്റിലെ ഷോർട്ട് സർക്യൂട്ട് മൂലം ലൈവ് വയറിൽനിന്ന് എർത്തിലേക്കു വൈദ്യുതി പ്രവഹിച്ചതാണ് അപകടകാരണമെന്ന് വൈദ്യുതി ബോർഡ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു.