മഞ്ചേശ്വരത്ത് ഓട്ടോറിക്ഷ ഡ്രൈവറുടെ മരണം കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുഹമ്മദ് ഷെരീഫിന്റെ കൈക്കും കഴുത്തിലും വെട്ടേറ്റ പാടുകളുണ്ട്.വ്യാഴാഴ്ച്ച രാത്രിയാണ് മഞ്ചേശ്വരത്ത് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ് ഷെരീഫിന്റെ കഴുത്തിനും തലയ്ക്കും കൈയ്ക്കും ആയുധങ്ങൾ കൊണ്ട് മുറിവേറ്റ പാടുകളുണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മരണം കാരണം കഴുത്തിനേറ്റ മുറിവും. മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നിട്ടും ശ്വാസകോശത്തിൽ വെള്ളം കയറിയിട്ടില്ല. അതിനാൽ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കിണറ്റിൽ തള്ളിയതാണെന്ന നിഗ്മനത്തിലാണ് പൊലീസ്. പരിയാരം മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ടം. മഞ്ചേശ്വരം സി.ഐ അനൂപ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
സംശയകരമായ സാഹചര്യത്തിൽ ഓട്ടോ കണ്ടതിനെതുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്‌തിയുടെ പറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കിണറിനു സമീപത്ത് രക്തക്കറയുമുണ്ടായിരുന്നു. മംഗളൂരൂ മുൾക്കി സ്വദേശിയാണ് മരിച്ച മുഹമ്മദ് ഷെരീഫ്. ബുധനാഴ്‌ച രാത്രി 10 മണിയോടെ 3 പേർ ഷെരീഫിന്റെ ഓട്ടോ വാടകയ്ക്കു വിളിച്ചു പോയിരുന്നതായി പറയുന്നു. അന്ന് രാത്രി മുതലാണ് ഇയാളെ കാണാതായത്. ഇതേക്കുറിച്ചടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്