മലപ്പുറം: മലപ്പുറം എടപ്പാളിൽ വാഹനാപകടത്തിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം. വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ പിറകോട്ട് എടുത്തപ്പോൾ അബദ്ധത്തിൽ കുഞ്ഞിന്‍റെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. എടപ്പാൾ മഠത്തിൽ വീട്ടിൽ ജാബിറിന്‍റെ മകൾ അംറുബിൻദ് ജാബിർ ആണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടു സ്ത്രീകള്‍ക്കും വീടിന്‍റെ മുറ്റത്ത് നിന്നിരുന്ന ബന്ധുവായ സ്ത്രീക്കും പരിക്കേറ്റു. മുറ്റത്ത് നിന്ന് സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്.
മുറ്റത്ത് കുഞ്ഞിനൊടൊപ്പം നിന്നിരുന്ന ബന്ധുവായ സ്ത്രീയെ ഗുരുതര പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ഓട്ടോമാറ്റിക് കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ രണ്ട് സ്ത്രീകളാണ് ഉണ്ടായിരുന്നത്. കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയിൽ വേഗത്തിൽ പിന്നോട്ട് വന്ന് മുറ്റത്ത് നിൽക്കുകയായിരുന്നവരെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
കാര്‍ വേഗത്തിൽ വന്നതിനാൽ ഇവര്‍ക്ക് മാറാനായില്ല. നാലു വയസുകാരിയുടെ ദേഹത്ത് കാര്‍ കയറുകയായിരുന്നു. സമീപത്ത് നിൽക്കുകയായിരുന്ന സ്ത്രീയെയും കാറിടിച്ചു. അപകടം നടന്ന ഉടനെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.