പാലക്കാട് :ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനെതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കൊലവിളി നടത്തിയെന്നാരോപിച്ചാണ് പാലക്കാട് ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷനെതിരെ കോൺഗ്രസ് പരാതി നൽകിയത്.പ്രശാന്തിനെതിരെ പൊലീസ് കേസെടുക്കണമെന്നാണ് ആവശ്യം. കോൺഗ്രസിന്റെ പാലക്കാട്, പിരായിരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
നഗരസഭയിൽ ആരംഭിക്കാനിരിക്കുന്ന ബൗദ്ധിക ഭിന്നശേഷി നൈപുണ്യവികസന കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിനിടെ സംഘർഷമുണ്ടായിരുന്നു. നൈപുണ്യവികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് കെബി ഹെഡ്ഗെവാറിന്റെ പേര് നൽകിയതിനെതിരെ കോൺഗ്രസും യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.ചടങ്ങ് അലങ്കോലമാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ശേഷം നടന്ന യോഗത്തിലാണ് പ്രശാന്ത് ശിവൻ എംഎൽഎയെ പാലക്കാട് കാല് കുത്തിക്കില്ലെന്ന പ്രസംഗം നടത്തിയത്.ദേശീയവാദികൾക്കെതിരെ ഇനിയും അനാവശ്യപ്രസ്താവനകൾ നടത്തിയാൽ പത്തനംതിട്ടയിൽ നിന്ന് വരുന്ന പാലക്കാട്ടെ എംഎൽഎയ്ക്ക് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കാലുകുത്താൻ ബിജെപിയുടെ അനുവാദം വേണ്ടിവരുമെന്നും അത്തരത്തിലുളള കാലം വിദൂരമല്ലെന്ന് എംഎൽഎയെ ഓർമ്മിപ്പിക്കുന്നുവെന്നുമാണ് പ്രശാന്ത് ശിവൻ പറഞ്ഞത്.
ഹെഡ്ഗേവാറിൻറെ പേരിൽ തന്നെ കേന്ദ്രം തുടങ്ങുമെന്നും നഗരസഭയുടെ വികസനത്തെ തടയുകയാണ് അവരുടെ ലക്ഷ്യമെന്നും പ്രശാന്ത് പറഞ്ഞു. കാൽ വെട്ടിക്കളയുമെന്നാണ്
ഭീഷണിയെങ്കിൽ കാൽ ഉളളിടത്തോളം കാൽ കുത്തിക്കൊണ്ടുതന്നെ ആർഎസ്എസിനെതിരെ സംസാരിക്കുമെന്നും കാൽ വെട്ടിക്കളഞ്ഞാലും ഉളള ഉടൽവെച്ച് ആർഎസ്എസിനെതിരെ സംസാരിക്കുമെന്നും എംഎൽഎ പറഞ്ഞു.
നൈപുണ്യവികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവിന്റെ പേര് നൽകിയ വിഷയത്തെ നിയമപരമായും ജനാധിപത്യപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും എത്ര ഭീഷണിപ്പെടുത്തിയാലും ആർഎസ്എസിനോടുളള എതിർപ്പുകൾ പറയുക തന്നെ ചെയ്യുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.