കൊച്ചി: ഇന്ത്യൻ വ്യോമയാന മേഖലയിൽ പുതിയ ചരിത്രം കുറിക്കാനായി കേരളത്തിന്റെ സ്വന്തം എയർലൈൻ കമ്പനിയായ 'എയർ കേരള' യാഥാർത്ഥ്യമാകുന്നു. കേരളത്തിൽ നിന്ന് ആദ്യ വിമാന സർവീസ് ആരംഭിക്കാൻ തയാറെടുക്കുന്ന എയർ കേരളയുടെ കോർപ്പറേറ്റ് ഓഫിസ് ഉദ്ഘാടനം നാളെ കൊച്ചിയിൽ നടക്കും. ആലുവയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോർപ്പറേറ്റ് ഓഫിസിന്‍റെ ഉദ്ഘാടനം നാളെ വൈകിട്ട് 5.30 ന് വ്യവസായ മന്ത്രി പി രാജീവാണ് നിർവഹിക്കുക. ഹൈബി ഈഡൻ എം പി, ബെന്നി ബെഹനാൻ എം പി, ഹാരിസ് ബീരാൻ എം പി, അൻവർ സാദത്ത് എം എൽ എ, റോജി എം ജോൺ എം എൽ എ, ആലുവ മുൻസിപ്പൽ ചെയർമാൻ എം ഒ ജോൺ, വൈസ് ചെയർപേഴ്സൺ സൈജി ജോളി, എയർ കേരള അധികൃതർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
'തലസ്ഥാനത്ത് വൈഡ് ബോഡി എയര്‍ക്രാഫ്റ്റ് ഇറക്കുന്ന ആദ്യ എയർലൈൻ'; കേരളടൂറിസത്തെ വേറെ ലെവലാക്കാൻ മലേഷ്യൻ എയർലൈൻസ്
ആലുവ മെട്രോ സ്റ്റേഷന് സമീപം മൂന്ന് നിലകളിലായി വിശാലമായ ഓഫീസ് സമുച്ചയമാണ് ഒരുങ്ങിയിട്ടുള്ളത്. 200 ലധികം ജീവനക്കാർക്ക് ഒരേ സമയം ജോലി ചെയ്യാൻ കഴിയുന്ന നിലയിലാണ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നതെന്ന് എയർ കേരള അധികൃതർ വ്യക്തമാക്കി. ഈ വർഷം അവസാനത്തോടെ കമ്പനിക്ക് 750 ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന പ്രതീക്ഷയും എയർ കേരള മാനേജ്മെന്‍റ് പങ്കുവച്ചു. ആദ്യ ഘട്ടത്തിൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്ന എയർ കേരള, അന്താരാഷ്ട്ര സർവീസുകളും വൈകാതെ തന്നെ ആരംഭിക്കാനുള്ള നീക്കത്തിലാണ്. എയർ കേരള വിമാനത്തിന്റെ ആദ്യ വിമാനം ജൂണിൽ കൊച്ചിയിൽ നിന്ന് പറന്നുയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വളരെ കുറഞ്ഞ നിരക്കിൽ വിമാന സർവീസുകൾ നൽകുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ചെയർമാൻ ആഫി അഹമ്മദ് വ്യക്തമാക്കി. അഞ്ച് വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നതിനെക്കുറിച്ച് കമ്പനി ഐറിഷ് കമ്പനികളുമായി ചർച്ച നടത്തിയിട്ടുണ്ട്. വിമാനങ്ങൾ വാങ്ങാനും കമ്പനി പദ്ധതിയിടുന്നതായി വൈസ് ചെയർമാൻ അയൂബ് കല്ലട പറഞ്ഞു. അതേസമയം, ദക്ഷിണേന്ത്യയിലെയും മധ്യേന്ത്യയിലെയും ചെറിയ നഗരങ്ങളെ മെട്രോ നഗരങ്ങളുമായി എയർ കേരള ബന്ധിപ്പിക്കുമെന്ന് സി ഇ ഒ ഹരീഷ് കുട്ടി പറഞ്ഞു